കൊച്ചി: നിവിൻ പോളി നായകനായ പ്രേമം സിനിമയിലൂടെ ഹിറ്റായ ആലുവയിലെ നീർപ്പാലം അടച്ചുപൂട്ടി കമിതാക്കളുടെയും ലഹരിമരുന്ന് വിൽപ്പനക്കാരുടെയും സാമൂഹിക വിരുദ്ധരുടെയും ശല്യം കൂടിയതിനാൽ പാലം അടയ്ക്കണമെന്ന് വാർഡ് കൗൺസിലർ ടിന്റു രാജേഷ് നവകേരള സദസിൽ മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. ഇതേത്തുടർന്നാണ് ജലസേചന വകുപ്പ് നടപടി എടുത്തത്. ഇനി ഇറിഗേഷൻ വകുപ്പ് ആകും താക്കോൽ സൂക്ഷിക്കുക.
|

പാലത്തിന്റെ രണ്ടറ്റത്തും മധ്യഭാഗത്തെ 2 പ്രവേശന കവാടത്തിലുമായി 4 ഇരുമ്പ് ഗേറ്റുകൾ സ്ഥാപിച്ചു ആണ് പാലം അടച്ചത്. ഭൂതത്താൻകെട്ടിൽ നിന്ന് ആലുവയിലെത്തുന്ന പെരിയാർവാലി കനാൽ വെള്ളം പറവൂരിലേക്ക് കൊണ്ടുപോകാനാണ് 50 വർഷം മുൻപ് നീർപ്പാലം നിർമ്മിച്ചത്. പിന്നീട് ഉളിയന്നൂർ കുഞ്ഞുണ്ണിക്കര ദ്വീപിലെ വാഹന സൗകര്യത്തിനു വേണ്ടി ചില മാറ്റങ്ങൾ വരുത്തി ഇതിലേ വാഹന സൗകര്യം ആരംഭിച്ചു.

കടുങ്ങല്ലൂർ പഞ്ചായത്തിലെ ഉളിയന്നൂരിൽ നിന്ന് ആരംഭിച്ച് യുസി കോളജിന് സമീപം അവസാനിക്കുന്ന പാലത്തിന് 4 കിലോമീറ്റർ നീളമുണ്ട്. പാലത്തിന്റെ അടിത്തട്ടിലൂടെയാണ് വെള്ളം ഒഴുകുന്നത്. പ്രകൃതിഭംഗിയും നല്ല അന്തരീക്ഷവും ആണ് ഇതിനെ ആകർഷിക്കുന്നത്.
പ്രേമം സിനിമ ഇറങ്ങുന്നതു വരെ നാട്ടുകാർക്ക് മാത്രമേ പാലത്തേക്കുറിച്ച് അറിവുണ്ടായിരുന്നുള്ളൂ. അതിന് ശേഷം പുറത്തു നിന്നുള്ളവരും വന്നു തുടങ്ങി. അതോടെയാണ് പ്രേമം പാലം എന്ന പേര് വീണത്.
സാമുഹിക വിരുദ്ധ ശല്യം കുറയുമെങ്കിലും പാലം അടച്ചത് നാട്ടുകാർക്ക് വലിയ തിരിച്ചടി ആണ്.


