28
Feb 2024
Sun
28 Feb 2024 Sun

‘അഭിപ്രായത്തില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് എന്‍ഐടി പ്രൊഫസര്‍ ഷൈജ ആണ്ടവന്‍

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കോഴിക്കോട്: ഗോഡ്‌സെയെ അനുകൂലിച്ച് ഫേസ്ബുക്കില്‍ കമന്റ് ഇട്ടത് വിവാദമായതിന് പിന്നാലെ അഭിപ്രായത്തില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് കോഴിക്കോട് NITയിലെ വിവാദ പ്രൊഫസര്‍ ഷൈജ ആണ്ടവന്‍. ഗോഡ്‌സെയെ കുറിച്ചുള്ള അഭിപ്രായത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും ഗോഡ്‌സെയില്‍ അഭിമാനം എന്ന കമന്റ് താന്‍ തന്നെയാണ് പോസ്റ്റ് ചെയ്തതെന്നും ഷൈജ ആണ്ടവന്‍ പറഞ്ഞു.

വൈ ഐ കില്‍ ഗാന്ധി എന്ന പുസ്തകം വായിച്ചിരുന്നു. അതില്‍ പറഞ്ഞ കാര്യങ്ങള്‍ ചിന്തിപ്പിക്കുന്നതാണ്. ഇന്ത്യയിലെ ജനങ്ങള്‍ അത് അറിയേണ്ടതുണ്ട്. ഗോഡ്‌സെ പറഞ്ഞപ്പോഴാണ് പല യാഥാര്‍ത്ഥ്യവും നമ്മള്‍ അറിഞ്ഞത്. ഗാന്ധിയെ കൊന്നതിന് ഗോഡ്‌സേക്ക് വധശിക്ഷ കിട്ടിയല്ലോ. വയലന്‍സിനെ താന്‍ അംഗീകരിക്കുന്നില്ല. മഹാത്മാഗാന്ധിയുടെ കൊലപാതകത്തെ കുറിച്ച് കമന്റില്‍ താനൊന്നും പറഞ്ഞിട്ടില്ലെന്നും ഷൈജ ആണ്ടവന്‍ അവകാശപ്പെട്ടു.

ഷൈജയ്‌ക്കെതിരെ കുന്നമംഗലം പൊലീസ് ഇന്നലെ കേസെടുത്ത സാഹചര്യത്തിലാണ് അവരുടെ പ്രതികരണം. SFI, KSU, DYFI എന്നിവരുടെ പരാതിയില്‍ ഐപിസി 153 പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.

മഹാത്മാഗാന്ധി രക്തസാക്ഷിത്വ ദിനത്തില്‍ ഷൈജ ആണ്ടവന്‍ ഗാന്ധി നിന്ദ നടത്തിയെന്നാണ് പരാതി. നാഥുറാം ഗോഡ്‌സെ ഇന്ത്യയെ രക്ഷിച്ചതില്‍ അഭിമാനം എന്നായിരുന്നു ഷൈജ ആണ്ടവന്റെ കമന്റ്. വിവാദമായതിന് പിന്നാലെ എന്‍ഐടി പ്രൊഫസര്‍ കമന്റ് ഡിലീറ്റ് ചെയ്തിരുന്നു.