|
കണ്ണൂർ: മട്ടന്നൂർ നഗരസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ 35ൽ 21 സീറ്റുകൾ നേടി വിജയിച്ചെങ്കിലും ഇടതുമുന്നണിക്ക് സീറ്റുകൾ കുറവ്. അതേസമയം യു.ഡി.എഫ് സീറ്റുകൾ ഇരട്ടിയാക്കുകയുംചെയ്തു. കഴിഞ്ഞ തവണ യുഡിഎഫിന് ഏഴു സീറ്റുകളാണ് ഉണ്ടായിരുന്നത്. ഇത്തവണ അതു 14 ആക്കി ഉയർത്താനും യു.ഡി.എഫിനായി. ബി.ജെ.പിക്ക് ഇത്തവണയും അക്കൗണ്ട് തുറക്കാനായില്ല
എൽ.ഡി.എഫിന്റെ നാലുസീറ്റുകൾ യു.ഡി.എഫ് പിടിച്ചെടുത്തു. കീച്ചേരി, കല്ലൂർ, മുണ്ടയോട്, പെരുവയൽക്കരി, ബേരം, കായലൂർ, കോളാരി, പരിയാരം, അയ്യല്ലൂർ, ഇടവേലിക്കൽ, പഴശ്ശി, ഉരുവച്ചാൽ, കരേറ്റ, കുഴിക്കൽ, കയനി, ദേവർകാട്, കാര, നെല്ലൂന്നി, മലക്കുതാഴെ, എയർപോർട്ട്, ഉത്തിയൂർ എന്നീ വാർഡുകളിലാണ് എൽ.ഡി.എഫ് നേടിയത്. മണ്ണൂർ, പൊറോറ, ഏളന്നൂർ, ആണിക്കരി, കളറോഡ്, പെരിഞ്ചേരി, ഇല്ലംഭാഗം, മട്ടന്നൂർ, ടൗൺ, പാലോട്ടുപള്ളി, മിനി നഗർ, മരുതായി, മേറ്റടി, നാലങ്കേരി എന്നീ വാർഡുകളിലാണ് യു.ഡി.എഫ് സ്ഥാനാർഥികൾ വിജയിച്ചത്.
സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് നടന്ന 2020 ഡിസംബറിൽ മട്ടന്നൂർ നഗരസഭയിൽ തെരഞ്ഞെടുപ്പ് നടത്തിയിരുന്നില്ല. നിലവിലെ നഗരസഭ ഭരണസമിതിയുടെ കാലാവധി 2022 സെപ്റ്റംബർ 10നാണ് പൂർത്തിയാവുന്നത്. അതിനാലാണ് തദ്ദേശതെരഞ്ഞെടുപ്പിനൊപ്പം മട്ടന്നൂരിൽ തെരഞ്ഞെടുപ്പ് നടക്കാതിരുന്നത്.
ഇന്ന് രാവിലെ മട്ടന്നൂർ എച്ച്എച്ച്എസ്എസിലായിരുന്നു വോട്ടെണ്ണൽ. തിരഞ്ഞെടുപ്പിൽ 84.61 ശതമാനമായിരുന്നു പോളിംഗ്. ആകെയുള്ള 38,811 വോട്ടർമാരിൽ 32,837 പേരാണ് വോട്ട് ചെയ്തത്. 35 വാർഡുകളിലുമായി 111 സ്ഥാനാർഥികളാണ് ജനവിധി തേടിയത്. 2017ലെ പോളിംഗ് ശതമാനം 82.91 ആയിരുന്നു.
cpim-retain-mattannur-municipal-election



