23
Aug 2022
Sun
23 Aug 2022 Sun

കുടിവെള്ള കുടത്തിൽ തൊട്ടതിന് അധ്യാപകൻ ക്രൂരമായി മർദ്ദിച്ച ദലിത് വിദ്യാർഥി മരിച്ചു. രാജസ്ഥാനിലെ ജലോർ ജില്ലയിൽ അധ്യാപകന്റെ മർദ്ദനത്തിനിരയായി ചികിൽസയിലിരുന്ന മൂന്നാം ക്ലാസുകാരനാണ് അഹമ്മദാബാദ് ആശുപത്രിയിൽ മരിച്ചത്. ജൂലൈ 20നാണ് അധ്യാപകനായ ചൈൽ സിങ് ദലിതനായ വിദ്യാർഥിയെ അതിക്രൂരമായി മർദ്ദിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

 

ചൈൽ സിങ്ങിന്റെ കുടിവെള്ള കുടത്തിൽ വിദ്യാർഥി പിടിച്ചതാണ് മർദ്ദനകാരണം. ജാതിയുടെ പേരിൽ അധ്യാപകന്റെ മർദ്ദനമേറ്റ മകന്റെ ആരോ​ഗ്യനില വഷളാവുകയും തുടർന്ന് പിതാവ് ദേവാരം കുട്ടിയെ ജലോർ ജില്ലാ ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു.

 

ഇവിടെ നിന്ന് ഉദയ്പൂർ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയും ആരോ​ഗ്യനിലയിൽ മാറ്റമുണ്ടാവാത്തതിനെ തുടർന്ന് അഹമ്മദാബാദ് ആശുപത്രിയിലേക്ക് നീക്കുകയുമായിരുന്നുവെന്ന് പിതാവ് പറഞ്ഞു. ശനിയാഴ്ചയാണ് കുട്ടി മരണത്തിനു കീഴടങ്ങിയത്. 

 

അധ്യാപകന്റെ അടിയേറ്റ് കുട്ടിയുടെ ചെവിക്കുള്ളിലെ ഞരമ്പ് മുറിഞ്ഞുവെന്നാണ് പരിശോധനയിൽ വ്യക്തമായത്. കുട്ടിയുടെ മരണത്തിനു പിന്നാലെ പൊലീസ് അധ്യാപകനായ ചൈൽ സിങ്ങിനെ കസ്റ്റഡിയിലെടുത്തു. സുരന ​ഗ്രാമത്തിലെ സരസ്വതി വിദ്യാ മന്ദിറിലായിരുന്നു കുട്ടി പഠിച്ചിരുന്നത്. പിടിയിലായ അധ്യാപകനെതിരേ പട്ടികജാതി, വർ​ഗ അതിക്രമം തടയാൻ വകുപ്പ് പ്രകാരം കേസെടുത്തതായി ജില്ലാ പൊലീസ് സൂപ്രണ്ട് ഹർഷ് വർധൻ അ​ഗർവാൾ പറഞ്ഞു.