പോപുലർ ഫ്രണ്ട് മുൻ നേതാവ് ഒഎംഎ സലാമിന്റെ ഇടക്കാല ജാമ്യ ഹരജിയിൽ എൻഐഎ നിലപാട് തേടി ഡൽഹി ഹൈക്കോടതി. മെഡിക്കൽ വിദ്യാർഥിനിയായിരുന്ന മകൾ ഫാത്തിമ തസ്കിയയുടെ അപകടമരണത്തെ തുടർന്ന് കുടുംബം നേരിടുന്ന പ്രതിസന്ധികൾ ചൂണ്ടിക്കാട്ടിയാണ് ഒഎംഎ സലാം ഇടക്കാലജാമ്യാപേക്ഷ ഡൽഹി ഹൈക്കോടതി മുമ്പാകെ സമർപ്പിച്ചത്.
|
വിചാരണകോടതി ജാമ്യം നിരസിച്ചതിനെ തുടർന്നാണ് ഒഎംഎ സലാം ഡൽഹി ഹൈക്കോടതിയെ സമർപ്പിച്ചത്. ഹരജി പരിഗണിച്ച ജസ്റ്റിസുമാരായ പ്രതിഭ എം സിങ്ങും അമിത് ശർമയും വിഷയത്തിൽ രണ്ടാഴ്ചയ്ക്കകം മറുപടി നൽകാനാവശ്യപ്പെട്ട് എൻഐഎയ്ക്ക് നോട്ടിസ് അയയ്ക്കുകയായിരുന്നു. മകളുടെ മരണത്തെ തുടർന്ന് തന്റെ ഭാര്യ കടുത്ത വിഷാദത്തിലാണെന്നതടക്കമുള്ള കാര്യങ്ങളാണ് ഒഎംഎ സലാം ഹരജിയിൽ ചൂണ്ടിക്കാട്ടിയത്. ഹരജി ജൂലൈ 25ന് വീണ്ടും പരിഗണിക്കും.
2022ൽ പോപുലർഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിക്കുന്നതിനു മുന്നോടിയായി എൻഐഎയും സിബിഐയും നടത്തിയ ദേശവ്യാപക റെയ്ഡിലായിരുന്നു അന്ന് സംഘടനയുടെ ചെയർമാനായിരുന്നു ഒഎംഎ സലാമിനെ അറസ്റ്റ് ചെയ്യുകയും യുഎപിഎ ചുമത്തി ജയിലിൽ അടയ്ക്കുകയും ചെയ്തത്.
കോഴിക്കോട് മെഡിക്കൽ കോളജിലെ എംബിബിഎസ് വിദ്യാർഥിനിയായിരുന്ന പ്രിൽ മാസത്തിൽ വയനാട് കൽപ്പറ്റയിലുണ്ടായ വാഹനാപകടത്തിലാണ് മരിച്ചത്. മെഡിക്കൽ ഹെൽത്ത് ക്ലബ് മീറ്റിങ്ങുമായി ബന്ധപ്പെട്ട് കൽപ്പറ്റയിൽ പോയി തിരിച്ചുവരുന്നതിനിടെ പിണങ്ങോട് നിന്ന് പൊഴുതന ആറാം മൈലിലേക്ക് പോകുന്ന റോഡിലെ വളവിൽ തസ്‌കിയയും കൂട്ടുകാരിയും സഞ്ചരിച്ച സ്‌കൂട്ടർ റോഡിൽനിന്ന് താഴ്ചയിലേക്ക് മറിഞ്ഞായിരുന്നു അപകടം. മകളുടെ മരണത്തെ തുടർന്ന് പരോൾ ലഭിച്ച ഒഎംഎ സലാം നാട്ടിലെത്തിയിരുന്നു. മകളുടെ സംസ്കാരച്ചടങ്ങുകൾക്ക് ശേഷം ജയിലിലേക്ക് മടങ്ങുകയും ചെയ്തു.





