07
Mar 2024
Mon
07 Mar 2024 Mon
ഡിഎന്‍എ ഫലം വന്നു; പേട്ടയില്‍ നിന്നു തട്ടിക്കൊണ്ടുപോയ രണ്ടുവയസ്സുകാരി ബിഹാരി ദമ്പതികളുടെ മകള്‍ തന്നെ

തിരുവനന്തപുരം പേട്ടയില്‍ നിന്ന് തട്ടിക്കൊണ്ടുപോകപ്പെട്ട രണ്ടുവയസ്സുകാരി ബിഹാരി ദമ്പതികളുടെ മകള്‍ തന്നെയാണെന്ന് വ്യക്തമാക്കി ഡിഎന്‍എ ഫലം വന്നു. ഇതോടെ കുട്ടിയെ ദമ്പതികള്‍ക്ക് തിരികെ നല്‍കാന്‍ തീരുമാനമായി. കുട്ടിയെ മാതാപിതാക്കള്‍ക്ക് നല്‍കാമെന്ന് കാണിച്ച് ശിശുക്ഷേമ സമിതിക്ക് പൊലീസ് റിപോര്‍ട്ട് നല്‍കി.(dna result of petta missing girl came)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ വര്‍ക്കല അയിരൂര്‍ സ്വദേശി ഹസന്‍കുട്ടി എന്ന കബീറിനെ (50) കൊല്ലം ചിന്നക്കടയില്‍ നിന്ന് കഴിഞ്ഞദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പോക്‌സോ കേസിലും മോഷണക്കേസുകളിലുമായി മൂന്നര വര്‍ഷം ജയിലില്‍ കിടന്നിട്ടുള്ള പ്രതി കുഞ്ഞിനെ ലൈംഗികമായി ഉപദ്രവിക്കുന്നതിനാണ് തട്ടിക്കൊണ്ടുപോയതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.

കുഞ്ഞ് നിലവിളിച്ചതോടെ പ്രതി വായപൊത്തുകയും അബോധാവസ്ഥയിലായതോടെ ഭയന്ന പ്രതി കുഞ്ഞിനെ ഓടയില്‍ തള്ളി രക്ഷപ്പെടുകയുമായിരുന്നു. കഴിഞ്ഞ മാസം 19ന് രാത്രിയാണ് റോഡരികില്‍ മാതാപിതാക്കള്‍ക്കും സഹോദരങ്ങള്‍ക്കുമൊപ്പം ഉറങ്ങിക്കിടക്കുന്നിരുന്ന കുട്ടിയെ പ്രതി എടുത്തുകൊണ്ടുപോയത്. 19 മണിക്കൂറിലേറെ നീണ്ട തിരച്ചിലിനൊടുവില്‍ 500 മീറ്റര്‍ അകലെ ആറടിയിലേറെ ആഴമുള്ള ഓടയില്‍ ഉപേക്ഷിച്ച നിലയിലാണ് കുഞ്ഞിനെ കണ്ടെത്തിയത്.

കുഞ്ഞ് ബിഹാരി ദമ്പതികളുടെ തന്നെയാണോ എന്ന സംശയത്തെ തുടര്‍ന്ന് പൊലീസ് ഇടപെട്ട് കുട്ടിയെ ശിശുക്ഷേമ സമിതിയുടെ അഭയ കേന്ദ്രത്തിലേക്കു മാറ്റുകയായിരുന്നു. ഡിഎന്‍എ ഫലം വന്നതോടെ ദമ്പതികള്‍ക്ക് കുഞ്ഞിനെ ലഭിക്കും.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക