പശ്ചിമബംഗാളിലെ സർക്കാർ മെഡിക്കൽ കോളജിൽ ഡോക്ടറെ ബലാൽസംഗം ചെയ്തുകൊന്ന സംഭവത്തിൽ ഒരാൾ പിടിയിലായി. ആർ ജി കർ മെഡിക്കൽ കോളജിലെ ജൂനിയർ ഡോക്ടറായ യുവതിയുടെ മൃതദേഹം നഗ്നമായ നിലയിൽ കണ്ടെത്തിയതിനു പിന്നാലെ നടന്ന അന്വേഷണത്തിലാണ് സഞ്ജയ് റോയി എന്നയാൾ പിടിയിലായത്.
|
31കാരിയായ ഡോക്ടറെ വെള്ളിയാഴ്ച രാവിലെയാണ് സെമിനാർ ഹാളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ദേഹമാകെ മുറിവും രക്തത്തിൽ കുളിച്ച നിലയിലുമായിരുന്നു മൃതദേഹം.
ഇതിനു പിന്നാലെ ജോലി നിർത്തിവച്ച് ഡോക്ടർമാരുടെ പ്രതിഷേധമുയരുകയും പ്രതിയെ പിടികൂടാൻ പോലീസ് സംഘത്തെ നിയോഗിക്കുകയും ചെയ്തു. സിസിടിവി ദൃശ്യങ്ങൾ അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിലാണ് സഞ്ജയ് റോയിയെ പോലീസ് പിടികൂടിയത്.
കൊലപാതകത്തെ അപലപിച്ച മുഖ്യമന്ത്രി മമതാ ബാനർജി ഡോക്ടരുടെ കുടുംബത്തിന് നീതി ഉറപ്പുവരുത്തുമെന്ന് പ്രതികരിച്ചു. കേസ് അതിവേഗ കോടതി മുമ്പാകെ നടത്തണമെന്നും നിർദേശിച്ച മമത വധശിക്ഷയെ താൻ അനുകൂലിക്കാത്തയാളാണെങ്കിലും ഈ കേസിൽ പ്രതിയെ തൂക്കിക്കൊല്ലണമെന്നാണ് തന്റെ അഭിപ്രായമെന്നും കൂട്ടിച്ചേർത്തു.
വെള്ളിയാഴ്ച പുലർച്ചെ രണ്ടു വരെ ഡ്യൂട്ടിയിലുണ്ടായിരുന്നു ഡോക്ടറാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച രാത്രി ഡോക്ടർ മകളുമായി ഫോണിൽ സംസാരിച്ചിരുന്നു. പുലർച്ചെ പ്രതി ഡോക്ടറെ ആക്രമിച്ചു ബലാൽസംഗം ചെയ്യുകയും കൊലപ്പെടുത്തുകയുമായിരുന്നുവെന്നാണ് നിഗമനം.





