28
Dec 2024
Thu
28 Dec 2024 Thu

ദുബൈ: ഭക്ഷണങ്ങള്‍ ത്യസമയത്ത് ഉപഭോക്താവിന് ഡ്രോണ്‍ വഴിയെത്തിക്കുന്ന ഡ്രോണ്‍ ഡെലിവറി സര്‍വീസുമായി ദുബൈ. പ്രമുഖ ഡ്രോണ്‍ കമ്പനി കീറ്റ ഡ്രോണിന് ഇതുസംബന്ധിച്ച് ദുബൈ സിവില്‍ ഏവിയേഷന്‍ അതോറിറ്റി ലൈസന്‍സ് നല്‍കി. ദുബൈ സിലിക്കണ്‍ ഒയാസിസിലാണ് ആദ്യ ഘട്ടത്തില്‍ പദ്ധതി നടപ്പാക്കുക. പശ്ചിമേഷ്യയില്‍ ആദ്യമായാണ് ഇത്തരത്തില്‍ ഭക്ഷണം ഡ്രോണ്‍ ഡെലിവറി സര്‍വീസ് തുടങ്ങുന്നത്. ആദ്യ ഘട്ടത്തില്‍ ആറു ഡ്രോണുകളാണ് സര്‍വീസ് നടത്തുക.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

2.3 കിലോഗ്രാം ഭാരമുള്ള വസ്തുക്കളാണ് നിലവില്‍ കീറ്റ ഡ്രോണുകള്‍ വഹിക്കുക. അത്യാധുനികമായ ഹെക്‌സ കോപ്ടറുകളാണ് കീറ്റ ഡെലവറിക്കായി ഉപയോഗിക്കുന്നത്. ചൈനയില്‍ നാലു ലക്ഷത്തിലേറെ ഡെലിവറികള്‍ നടത്തിയ പരിചയസമ്പത്തുണ്ട് കീറ്റക്ക്.

ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ആണ് ആദ്യ ഓര്‍ഡര്‍ ബുക്ക് ചെയ്ത് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്. ദുബൈ സിവില്‍ ഏവിയേഷന്‍ അതോറിറ്റി മേധാവി ശൈഖ് അഹ്മദ് ബിന്‍ സഈദ് ആല്‍ മക്തൂമും ചടങ്ങില്‍ പങ്കെടുത്തു.

 

ദുബൈ സിലിക്കണ്‍ ഒയാസിസിന്റെ (ഡി.എസ്.ഒ) ഡ്രോണ്‍ ഡെലിവറി ശൃംഖലയിലെ ലാന്‍ഡിംഗ് പോയിന്റുകളിലൊന്നായ റോച്ചസ്റ്റര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിദുബായ് (ആര്‍.ഐ.ടി- ദുബൈ)ല്‍ നിന്നുള്ള പ്ലാറ്റ്‌ഫോം വഴിയാണ് ഓര്‍ഡര്‍ നല്‍കിയത്. കമ്മ്യൂണിറ്റിയിലെ ടേക്ക് ഓഫ് പോയിന്റുകളിലൊന്നില്‍ നിന്ന് ഇത് വിജയകരമായി വിതരണം ചെയ്തു.

‘ദുബായിലെ നൂതന സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി, വ്യോമയാന, വ്യോമഗതാഗത മേഖലകളെ ശാക്തീകരിച്ചുകൊണ്ട് വൈവിധ്യമാര്‍ന്നതും വഴക്കമുള്ളതുമായ ഡിജിറ്റല്‍ സമ്പദ്‌വ്യവസ്ഥയെ നയിക്കുന്ന പദ്ധതികളെ ഞങ്ങള്‍ തുടര്‍ന്നും പിന്തുണയ്ക്കുന്നു- ഷെയ്ഖ് ഹംദാന്‍ പറഞ്ഞു.

Dubai launches drone delivery service; first order goes to Crown Prince