17
Oct 2024
Tue
17 Oct 2024 Tue
kasaragod neeleswaram fire work accident

കാസര്‍ക്കോട്: നീലേശ്വരത്ത് അഞ്ഞൂറ്റമ്പലം വീരര്‍ക്കാവ് ക്ഷേത്രത്തില്‍ കളിയാട്ടത്തിനിടെ കമ്പപ്പുരയ്ക്ക് തീപിടിച്ച് നൂറിലേറെ പേര്‍ക്ക് പൊള്ളലേറ്റു.(During the temple festival in Nileswaram, the firework store caught fire; About 150 people were injured) പരിക്കേറ്റവരെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലും മറ്റ് സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഗുരുതരമായി പൊള്ളലേറ്റവരെ കണ്ണൂര്‍ മിംസ് ആശുപത്രിയിലേക്കും പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേയ്ക്കും മാറ്റി. കണ്ണൂര്‍ മിംസ് ആശുപത്രിയിലുള്ള ആറുപേരുടെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

ALSO READ: ഉമര്‍ ഫൈസിക്കെതിരേ ആഞ്ഞടിച്ച് മുസ്ലിം ലീഗ്; സാദിഖലി തങ്ങള്‍ക്കെതിരായ നീക്കത്തെ ശക്തമായി നേരിടുമെന്ന് പിഎംഎ സലാം

അപകടത്തില്‍ 154ഓളം പേര്‍ക്ക് പൊള്ളലേറ്റതായാണ് വിവരം. ഇതില്‍ പരിയാരം മെഡിക്കല്‍ കോളജിലെത്തിച്ച നാല് പേരുടെ നില അതീവ ഗുരുതരമാണ്.

കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി, നീലേശ്വരം തേജസ്വനി, താലൂക്ക് ആശുപത്രി, ചെറുവത്തൂര്‍ കെഎച്ച് ആശുപത്രി, കാഞ്ഞങ്ങാട് മന്‍സൂര്‍ ആശുപത്രി, മംഗലാപുരം എന്നിവിടങ്ങളിലാണ് ഇപ്പോള്‍ പൊള്ളലേറ്റവരെ പ്രവേശിച്ചിരിക്കുന്നത്.

വെടിക്കെട്ടിന് അനുമതിയുണ്ടായിരുന്നില്ലെന്ന് ജില്ലാ കളക്ടര്‍ വ്യക്തമാക്കി. അലക്ഷ്യമായി പടക്കം കൈകാര്യം ചെയ്തതില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

ക്ഷേത്ര പ്രസിഡന്റ്, സെക്രട്ടറി എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൂടുതല്‍ വകുപ്പുകള്‍ പിന്നീട് ഉള്‍പ്പെടുത്തുമെന്നാണ് പൊലീസ് അറിയിക്കുന്നത്.

മൂവാളംകുഴി ചാമുണ്ഡി തെയ്യത്തിന്റെ വെള്ളാട്ടം പുറപ്പെടുന്ന സമയത്ത് പടക്കം പൊട്ടിച്ചപ്പോള്‍ അതിന്റെ തീപ്പൊരി പടക്കം സൂക്ഷിച്ചിരുന്ന കെട്ടിടത്തില്‍ വീഴുകയും ഉഗ്രസ്‌ഫോടനം ഉണ്ടാകുകയുമായിരുന്നു.

ക്ഷേത്രമതില്‍ക്കെട്ടിന് ചേര്‍ന്നുള്ള ഷീറ്റ് പാകിയ കെട്ടിടത്തിലാണ് പടക്കം സൂക്ഷിച്ചിരുന്നത്. ഇതിന് സമീപം സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ധാരാളം പേര്‍ തെയ്യം കാണാനായി കൂടി നിന്നിരുന്നു.

പടക്കം സൂക്ഷിച്ചിരുന്ന കെട്ടിടത്തിന് സമീപം നിന്നിരുന്നവര്‍ക്കാണ് ഗുരുതരമായി പൊള്ളലേറ്റത്.

ഉത്തരമലബാറില്‍ കളിയാട്ടങ്ങള്‍ക്ക് തുടക്കംകുറിക്കുന്ന കാവുകളിലൊന്നാണ് അഞ്ഞൂറ്റമ്പലം വീരര്‍ക്കാവ്.