ജപ്പാനിൽ തുടർഭൂചലനങ്ങൾക്കു പിന്നാലെ സുനാമിയും. തീരപ്രദേശങ്ങളിൽ നിന്ന് ജനങ്ങളോടു സുരക്ഷിത ഇടങ്ങളിലേക്ക് ഒഴിഞ്ഞുപോവാൻ അധികൃതർ നിർദേശം നൽകി. ഇഷികാവയിലെ നോട്ടോ മേഖലയിലാണ് ഇന്ത്യൻ സമയം ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ ശക്തമായ ഭൂചലനം അനുഭവപ്പെട്ടത്. ഇതിനു പിന്നാലെ തുടർ ചലനങ്ങളുണ്ടായി. ഒന്നരമണിക്കൂറിനിടെ 21 തുടർഭൂചലങ്ങളുണ്ടായെന്നാണ് റിപോർട്ട്.
|
റിക്ടർ സ്കെയിലിൽ 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായതിന് പിന്നാലെ ജപ്പാൻ കാലാവസ്ഥാ ഏജൻസി സുനാമി മുന്നറിയിപ്പ് നൽകിയിരുന്നു. തൊട്ടുപിന്നാലെ തന്നെ പടിഞ്ഞാറൻ തീരത്ത് സുനാമി തിരകൾ വീശിയടിച്ചു. ഭൂചലനത്തിന് പിന്നാലെ 33000 വീടുകളിൽ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. ഇൻറർനെറ്റ്, ടെലഫോൺ സംവിധാനങ്ങളും പലയിടങ്ങളിലും തടസ്സപ്പെട്ടു.


