07
Dec 2023
Sat
07 Dec 2023 Sat

തൃശൂരില്‍ ഹോട്ടലിന്റെ മറവില്‍ വ്യാജമദ്യ നിര്‍മാണം; ഡോക്ടര്‍ ഉള്‍പ്പെടെ ആറുപേര്‍ പിടിയില്‍

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തൃശൂര്‍: തൃശൂര്‍ പെരിങ്ങോട്ടുകരയില്‍ ഹോട്ടലിന്റെ മറവില്‍ നടത്തിയ വ്യാജമദ്യ നിര്‍മ്മാണ കേന്ദ്രത്തില്‍ എക്‌സൈസ് റെയ്ഡ്. 1200 ലിറ്റര്‍ സ്പിരിറ്റും എം.സിയുടെ ലേബലൊട്ടിച്ച് തയറാക്കിയ മദ്യവും പിടികൂടി. ഡോക്ടര്‍ എന്നു അവകാശപ്പെട്ട ഇരിങ്ങാലക്കുട സ്വദേശി ഉള്‍പ്പെടെ ആറു പേര്‍ പിടിയിലായി.

ഇരിങ്ങാലക്കുട സ്വദേശി ഡോ. അനൂപ്, കോട്ടയം സ്വദേശികളായ റെജി, റോബിന്‍, തൃശൂര്‍ കല്ലൂര്‍ സ്വദേശി സിറിള്‍, കൊല്ലം സ്വദേശി മെല്‍വിന്‍, തൃശൂര്‍ ചിറയ്ക്കല്‍ സ്വദേശി പ്രജീഷ് എന്നിവരാണു പിടിയിലായത്. സ്പിരിറ്റ് എത്തിച്ച് മദ്യം നിര്‍മിക്കുന്ന കേന്ദ്രമാണിത്. എക്‌സൈസ് സംഘമാണു വ്യാജമദ്യം പിടികൂടിയത്. അറസ്റ്റിലായ ഡോക്ടര്‍ അനൂപ് ഓര്‍ത്തോപീഡിക് സര്‍ജനാണ് എന്നാണ് റിപ്പോര്‍ട്ട്. ഇയാള്‍ വരയന്‍ എന്ന മലയാള സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്.

പെരിങ്ങോട്ടുകരയിലാണ് ഇരിങ്ങാലക്കുട സ്വദേശി ഡോ.അനൂപിന്റെയും കൂട്ടാളികളുടെയും നേതൃത്വത്തില്‍ വ്യാജ മദ്യ നിര്‍മാണ കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത്. സ്പിരിറ്റ് എത്തിച്ച് മദ്യം നിര്‍മിക്കുന്ന കേന്ദ്രമാണിതെന്ന് എക്‌സൈസ് പറയുന്നു.

സംസ്ഥാനത്തിന് പുറത്തു നിന്ന് സ്പിരിറ്റെത്തിച്ച് നിറം കലര്‍ത്തി എം.സി യുടെ വ്യാജസ്റ്റിക്കറും ഹോളോഗ്രാമും പതിപ്പിച്ച് വിതരണം ചെയ്യുകയായിരുന്നു രീതി. ബിവറേജസ് കോര്‍പ്പറേഷന്‍ വിലയാണ് കുപ്പിയില്‍ പതിപ്പിച്ചിരുന്നത്. പകല്‍ ആളനക്കമില്ലാത്ത ഹോട്ടലില്‍ രാത്രികാലങ്ങളില്‍ അപരിചിത വാഹനങ്ങള്‍ വന്നു പോകാന്‍ തുടങ്ങിയതോടെയാണ് എക്‌സൈസ് സംഘം നിരീക്ഷണം ആരംഭിച്ചത്. എക്‌സൈസ് കമ്മീഷ്ണര്‍ സ്‌ക്വാഡ് പരിശോധനയ്‌ക്കെത്തുമ്പോള്‍ വാഹനത്തില്‍ മദ്യം കയറ്റുകയായിരുന്നു.

33 ലിറ്ററിന്റെ 12 കന്നാസും, 23 ലിറ്ററിന്റെ 20 ബോട്ടിലും അര ലിറ്ററിന്റെ 432 കുപ്പി മദ്യവുമാണ് പിടികൂടിയത്.ഹോട്ടലിന് പിറകില്‍ രണ്ട് കാറുകളില്‍ നിന്നാണ് 16 കേയ്‌സ് വിദേശ മദ്യം കണ്ടെത്തിയത്.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക