തിരുവനന്തപുരം: തിരുവനന്തപുരത്തെ മതപഠന കേന്ദ്രത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ 17കാരിയുടെ കുടുംബം പരാതിയുമായി പൊലീസിനെ സമീപിച്ചു. ബീമാപള്ളി സ്വദേശിനി അസ്മിയ മോളുടെ മാതാപിതാക്കളാണ് മകളുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് പൊലീസ് സ്റ്റേഷനിലെത്തിയത്.
|
ശനിയാഴ്ചയാണ് അസ്മിയയെ ബാലരാമപുരത്തെ മതപഠനശാലയിലെ ശുചിമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. അന്നേദിവസം അസ്മിയ മാതാവിനെ വിളിച്ച് ഉടൻ ഇവിടേക്ക് എത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. മാതാവ് എത്തിയപ്പോഴാവാട്ടെ സ്ഥാപന നടത്തിപ്പുകാർ കുട്ടിയെ ഉടൻ കാണാൻ സമ്മതിച്ചില്ല. പിന്നീടാണ് അസ്മിയ ശുചിമുറിയിൽ തൂങ്ങിമരിച്ച വിവരം അറിയിക്കുന്നത്.
സ്ഥാപന അധികൃതരിൽ നിന്ന് അസ്മിയ മാനസിക പീഡനം നേരിട്ടിരുന്നുവെന്നാണ് പരാതിയിലെ ആരോപണം. സ്ഥാപനത്തെക്കുറിച്ച് കുട്ടി പരാതിപ്പെട്ടിരുന്നതായും പരാതിയിൽ പറയുന്നു. അസ്വഭാവിക മരണത്തിൽ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അതേസമയം, പെണ്‍കുട്ടിയെ വെക്കേഷന്‍ ക്ലാസിനായാണ് മാതാപിതാക്കള്‍ എത്തിച്ചതെന്നും കുട്ടിക്ക് ഇവിടെ നിന്നു പഠിക്കുന്നതില്‍ താല്‍പര്യമില്ലായിരുന്നുവെന്നുമാണ് മതപഠനകേന്ദ്രം അധികൃതര്‍ നല്‍കുന്ന വിശദീകരണം. വീട്ടിലേക്ക് വിളിക്കുന്നതിന് അനുവദിച്ചിരുന്ന സമയത്തല്ലാതെയും കുട്ടി ഫോണ്‍ ചെയ്യുന്നതിന് നിരന്തരം ആവശ്യപ്പെട്ടിരുന്നുവെന്നും ഇത് നിരസിച്ച ദേഷ്യത്തിന് തൂങ്ങിയെന്നുമാണ് സ്ഥാപന അധികൃതര്‍ പറയുന്നത്.
ഉടന്‍ തന്നെ കുട്ടിയെ ബാലരാമപുരത്തെ ആശുപത്രിയിലും ഇവിടെ നിന്ന് ലഭിച്ച നിര്‍ദേശപ്രകാരം നെയ്യാറ്റിന്‍കര താലൂക്ക് ആശുപത്രിയിലേക്കു കൊണ്ടുപോവുന്ന വഴി മരണം സംഭവിക്കുകയുമായിരുന്നു. ഇതിനു പിന്നാലെ കുട്ടിയുടെ ബന്ധുക്കള്‍ സ്ഥാപനത്തിലെത്തി ബഹളമുണ്ടാക്കി. സ്ഥാപനം ഇപ്പോള്‍ അടച്ചിട്ടിരിക്കുകയാണ്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





