04
Oct 2023
Wed
04 Oct 2023 Wed

ഒത്തുപോകില്ലെന്ന് ഉറപ്പായാല്‍ വീണ്ടും ഭര്‍ത്താവിനൊപ്പം അഡ്ജറ്റ്‌ചെയ്യാന്‍ പറയുന്ന മാതാപിതാക്കള്‍ക്ക് ഇതാ മാതൃക; വിവാഹമോചിതയായ മകളെ ഘോഷയാത്രയോടെ സ്വീകരിച്ച് പിതാവ്

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

 

റാഞ്ചി: ഒരിക്കലും ഒത്തുപോകില്ലെന്ന് ഉറപ്പായാല്‍ വീണ്ടും ഭര്‍ത്താവിനൊപ്പം അഡ്ജറ്റ്‌ചെയ്യാന്‍ നിര്‍ബന്ധിപ്പിക്കുന്ന മാതാപിതാക്കളാണ് പൊതുവെയുള്ളത്. എന്നാല്‍ അത്തരക്കാര്‍ക്ക് മാതൃകയാവുകയാണ് വിവാഹമോചിതയായ മകളെ ഘോഷയാത്രയോടെ സ്വീകരിച്ച് പിതാവ് പ്രേം ഗുപ്ത എന്ന പിതാവ് ജാര്‍ഖണ്ഡ് സ്വദേശിയായ പിതാവ്. മകള്‍ സാക്ഷിയുടെ വിവാഹ മോചനമാണ് പ്രേം ഗുപ്ത ആഘോഷിച്ചത്. ജാര്‍ഖണ്ഡ് ഇലക്ട്രിസിറ്റി ഡിസ്ട്രിബ്യൂഷന്‍ കമ്പനിയില്‍ അസിസ്റ്റന്റ് എഞ്ചിനീയറായി ജോലി ചെയ്യുന്ന സച്ചിന്‍ കുമാറുമായി 2022 ഏപ്രില്‍ 28 ന് റാഞ്ചിയില്‍ വെച്ചായിരുന്നു സാക്ഷിയുടെ വിവാഹം. എന്നാല്‍ വിവാഹം കഴിഞ്ഞ് അധികം താമസിയാതെ തന്നെ സച്ചിന്‍ കുമാറും വീട്ടുകാരും സാക്ഷിയെ ഉപദ്രവിക്കാന്‍ തുടങ്ങി.

തന്റെ മകള്‍ പല അവസരങ്ങളിലും ഗാര്‍ഹിക പീഡനം നേരിടേണ്ടി വന്നിട്ടുണ്ടെന്നും പല ദുരനുഭവങ്ങളും സഹിക്കേണ്ടി വന്നിട്ടുണ്ടെന്ന് പ്രേം ഗുപ്ത ആരോപിച്ചു. എങ്കിലും ചില വിട്ടുവീഴ്ചകള്‍ ചെയ്ത് ബന്ധത്തില്‍ തുടരാന്‍ സാക്ഷി തീരുമാനിച്ചു. എന്നാല്‍ വിവാഹം കഴിഞ്ഞ് ഒരു വര്‍ഷത്തിന് ശേഷമാണ് സച്ചിന്‍ ഇതിന് മുന്‍പ് വിവാഹിതനായിരുന്നു എന്ന് സാക്ഷി മനസിലാക്കിയത്. ഇതോടെ ഇനിയും തുടരുന്നത് വ്യര്‍ത്ഥമാണെന്ന് മനസിലാക്കിയ സാക്ഷി വിവാഹമോചനത്തിന് ഫയല്‍ ചെയ്തു. 1955ലെ ഹിന്ദു വിവാഹ നിയമം അനുസരിച്ച് സാക്ഷി, സച്ചിനുമായുള്ള വിവാഹം നിയമപരമായി വേര്‍പെടുത്തുകയായിരുന്നു. പൊതുവെ വിവാഹ മോചിതരായി എത്തുന്ന പെണ്‍മക്കളെ സ്വന്തം വീട്ടുകാര്‍ പോലും കുറ്റപ്പെടുത്താറാണ് പതിവ്. ഇവിടെയാണ് പ്രേം ഗുപ്ത എല്ലാ കീഴ്‌വഴക്കങ്ങളേയും വ്യവസ്ഥിതിയേയും വെല്ലുവിളിച്ച് കൊണ്ടുള്ള നിലപാടെടുത്തത്.

ഒരു ബറാഅത്ത് നടത്തിയാണ് ഇദ്ദേഹം മകളെ വീട്ടിലേക്ക് കൊണ്ടുവന്നത്. വരന്‍ കുതിരപ്പുറത്തേറി സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടും ഒപ്പം വധുവിന്റെ വീട്ടിലേക്കോ വിവാഹ വേദിയിലോ ആചാരപരമായ വരവ് നടത്തുന്ന വിവാഹ ഘോഷയാത്രയാണ് ബറാഅത്ത്. ഈ രീതിയിലാണ് വിവാഹ മോചിതയായ മകളെ പിതാവ് സ്വീകരിച്ചത്. വാദ്യമേളങ്ങളുടേയും കരിമരുന്ന് പ്രയോഗങ്ങളോടെയും അകമ്പടിയോടെ ഗംഭീരമായ ഘോഷയാത്രയാണ് ഇതിനായി ഒരുക്കിയത്.

സംഭവത്തിന്റെ വീഡിയോ അദ്ദേഹം ഫേസ്ബുക്കില്‍ പങ്ക് വെക്കുകയും ചെയ്തിട്ടുണ്ട്. ”നിങ്ങളുടെ മകളുടെ വിവാഹം ഗംഭീരമായും ആര്‍ഭാടത്തോടെയും നടത്തും. എന്നാല്‍ അവളുടെ പങ്കാളിയും കുടുംബവും തെറ്റായ കാര്യങ്ങള്‍ ചെയ്താല്‍ എല്ലാ ബഹുമാനത്തോടും കൂടി നിങ്ങളുടെ വീട്ടിലേക്ക് മകളെ തിരികെ കൊണ്ടുവരണം. കാരണം പെണ്‍മക്കള്‍ വളരെ വിലപ്പെട്ടവരാണ്,’ പ്രേം ഗുപ്ത പറഞ്ഞു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക