കൊച്ചി : മലയാള സിനിമയിലെ താരസംഘടനയായ അമ്മയുടെ 31ാം ജനറൽ ബോഡി യോഗം ഇന്ന്. ഗോകുലം കണ്‍വെന്‍ഷന്‍ സെന്ററില്‍ രാവിലെ പത്ത് മണിക്കാണ് യോഗം നടക്കുക. സിനിമാ സെറ്റുകളിലും അവരുടെ താമസ സ്ഥലത്തും ലഹരി ഉപയോഗം വിലക്കിക്കൊണ്ടുള്ള കേരള പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ കത്ത് അമ്മയുടെ ജനറല്‍ ബോഡിയില്‍ ചര്‍ച്ച ചെയ്യും.
|
മമ്മൂട്ടി ഒഴികെയുള്ള മറ്റ് താരങ്ങളെല്ലാം ജനറല്‍ ബോഡിയില്‍ പങ്കെടുക്കും. മോഹന്‍ലാലും, സുരേഷ് ഗോപിയും യോഗത്തിന്റെ ഭാഗമാകും. ലഹരിക്കെതിരേയുള്ള ബോധവല്‍കരണവുമായി നാര്‍ക്കോട്ടിക് സെല്‍ ഉദ്യോഗസ്ഥര്‍ മീറ്റിങ്ങില്‍ പങ്കെടുക്കും. സ്ത്രീ ശാക്തീകരണവുമായി ബന്ധപ്പെട്ട് ലേബര്‍ കമ്മിഷന്‍ അംഗങ്ങളും മീറ്റിങ്ങിന് എത്തും.
മോഹന്‍ലാല്‍ തന്നെ അമ്മയുടെ പ്രസിഡന്റ് ആയി തുടരും. വോട്ടെടുപ്പ് ഒഴിവാക്കി നിലവില്‍ അഡ്‌ഹോക്ക് കമ്മറ്റിയായി പ്രവര്‍ത്തിക്കുന്നവര്‍ തന്നെ തുടരാനാണ് സാധ്യത. എല്ലാവര്‍ക്കും സ്വീകാര്യനായ മുതിര്‍ന്ന താരം തന്നെ പ്രസിഡന്റ് സ്ഥാനത്ത് വേണമെന്നാണ് പൊതുവില്‍ ഉയര്‍ന്നിട്ടുള്ള ധാരണ. ഇതിന്റെ അടിസ്ഥാനത്തില്‍ മോഹന്‍ലാല്‍ തന്നെ പ്രസിഡന്റ് സ്ഥാനത്ത് തുടരണമെന്ന് യോഗത്തില്‍ നിര്‍ദേശം ഉയരുമെന്നാണ് റിപ്പോര്‍ട്ട്. സംഘടനയില്‍ മുന്‍പുണ്ടായിരുന്ന ചില പ്രതിസന്ധികളെ തുടര്‍ന്ന് എക്‌സിക്യൂട്ടീവിന്റെ ഭാഗമായിരുന്നവരെ അഡ്‌ഹോക്ക് കമ്മിറ്റിയിലേക്ക് മാറ്റിയിരുന്നു. നിലവില്‍ അഡ്‌ഹോക്ക് കമ്മിറ്റിയുടെ കീഴിലാണ് സംഘടന പ്രവര്‍ത്തിക്കുന്നത്.
ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് നിലവിലെ ജോയിന്റ് സെക്രട്ടറി ബാബുരാജിനെ നിയമിക്കുന്നതില്‍ ജനറല്‍ ബോഡി യോഗത്തില്‍ ചര്‍ച്ച നടക്കും. യുവനടിയുടെ ലൈംഗിക പീഡനപരാതിയെത്തുടര്‍ന്നാണ് ജനറല്‍ സെക്രട്ടറിയായിരുന്ന സിദ്ദിഖ് രാജിവെച്ചത്. നടന്‍ ഉണ്ണി മുകുന്ദന്റെ ഒഴിവില്‍ ട്രഷറര്‍ സ്ഥാനത്തേക്കും പുതിയ ആൾ വരും.
Following the storm raised by the Hema Committee, the general body of ‘Amma’ will be held today in kochi


