22
Sep 2025
Tue
22 Sep 2025 Tue
Anas police

പോപുലര്‍ ഫ്രണ്ടിന് വിവരങ്ങള്‍ ചോര്‍ത്തിയെന്നാരോപിച്ച് പോലിസ് സര്‍വിസില്‍നിന്ന് പുറത്താക്കിയ ഇടുക്കി ജില്ലയിലെ അനസ് പി.കെ നാലുവര്‍ഷമായി ആക്രിക്കടയില്‍. അനസിനെ കുറ്റവിമുക്തനാക്കി തിരിച്ചെടുക്കാന്‍ ഉത്തരവായിട്ടും സര്‍ക്കാര്‍ അനങ്ങാപ്പാറ നയം സ്വീകരിക്കുകയാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

എസ്.ഡി.പി.ഐക്കും പോപുലര്‍ ഫ്രണ്ടിനും വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയെന്ന് സംഘപരിവാര ആരോപണം വിശ്വാസത്തിലെടുത്തായിരുന്നു ഇടുക്കി ജില്ലയിലെ കരിമണ്ണൂര്‍ പൊലിസ് സ്റ്റേഷനിലെ സി.പി.ഒ ആയിരുന്ന പി.കെ അനസിനെ മൂന്നുവര്‍ഷം മുമ്പ് സര്‍വീസില്‍ നിന്നു പിരിച്ചുവിട്ടത്. ആരോപണത്തെത്തുടര്‍ന്ന് 2021 ഡിസംബറില്‍ സസ്പെന്‍ഡ് ചെയ്യുകയും 2022 ഫെബ്രുവരിയില്‍ പുറത്താക്കുകയും ചെയ്തു.

പിരിച്ചുവിട്ട നടപടിക്കെതിരെ കേരളാ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ച അനസിന് അനുകൂലമായ വിധി വന്നിരുന്നു. യാതൊരു തെളിവുമില്ലാത്ത ആരോപണങ്ങള്‍ തെറ്റാണെന് കണ്ട് പിരിച്ചുവിടല്‍ നടപടി അഡ്മിനിസ്ട്രേറ്റീന് ട്രിബ്യൂണല്‍ 2024 സംപ്റ്റംബറില്‍ റദ്ദാക്കുകയാണ് ചെയ്തത്.

എന്നാല്‍ കുറ്റവിമുക്തനാക്കി ഒരുവര്‍ഷമായിട്ടും അദ്ദേഹത്തെ ഇതുവരെ സര്‍വിസില്‍ തിരിച്ചെടുത്തില്ല. സസ്പെന്‍ഷനില്‍ കഴിയുന്ന പോലിസ് ഓഫിസറായ ഉമേഷ് വള്ളിക്കുന്ന് ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവച്ചതോടെയാണ് അനസിന്റെ ഇപ്പോഴത്തെ അവസ്ഥ വീണ്ടും ശ്രദ്ധിക്കപ്പെട്ടത്.

ഇടുക്കിയിലെ ആക്രിക്കടയില്‍ നാലു കൊല്ലമായി പണിയെടുക്കുന്ന അനസ് എന്ന മലയാളിയായ, രണ്ടു മക്കളുടെ പിതാവ് 2021 ഡിസംബര്‍ 16 മുതല്‍ ജീവിച്ച ജീവിതത്തെക്കുറിച്ച് അറിഞ്ഞിട്ടുണ്ടോ നിങ്ങളെന്ന് ഉമേഷ് ചോദിച്ചു. വധഭീഷണി നിലവിലുള്ള 159 ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകരുടെ ഡാറ്റാബേസ് പോലീസില്‍ നിന്ന് ചോര്‍ത്തി മുസ്ലിം തീവ്രവാദികള്‍ക്ക് നല്‍കിയ കൊടും കുറ്റമാണ് ഒരു രാത്രി ഇരുണ്ടു വെളുത്തപ്പോള്‍ അനസിന്മേല്‍ ചുമത്തിയതെന്ന് ഉമേഷ് ചൂണ്ടിക്കാട്ടി.

ഒരു ഡി.വൈ.എസ്.പി ദേശീയ തലത്തിലേക്ക് എയ്തു വിട്ട വാര്‍ത്ത കത്തിപ്പടര്‍ന്നതോടെ പോലീസുകാര്‍ ഒന്നടങ്കം ഞെട്ടി. 24ആമത്തെ ദിവസം അനസിനെ പോലീസില്‍ നിന്ന് നീക്കി. എന്‍ഐഎ അന്വേഷിക്കുന്ന കൊടും കുറ്റവാളിയാണ് അനസെന്നും അനസിനെ ഫോണ്‍ വിളിച്ചാല്‍ പോലും നിങ്ങള്‍ പ്രതിചേര്‍ക്കപ്പെടുമെന്നും മേലുദ്യോഗസ്ഥര്‍ പോലീസുകാരെ ഭയപ്പെടുത്തി. ജില്ലാ പോലീസ് മേധാവിയെ കണ്ട് അനസ് കാലുപിടിച്ച് നിരപരാധിത്വം ബോധ്യപ്പെടുത്തിയെങ്കിലും അദ്ദേഹം തന്റെ നിസ്സഹായത പറഞ്ഞ് കൈയൊഴിയുകയാണുണ്ടായത്.

ജോലി പോയതോടെ ഭാര്യ പിതാവ് തന്റെ ആക്രിക്കടയിലേക്ക് അനസിനെ കൂട്ടിക്കൊണ്ടുപോയി. അവിടെ ദിവസക്കൂലിക്ക് പണിയെടുത്ത് അനസ് കേസിനു പോയി. വിവരാവകാശനിയമപ്രകാരം രേഖകള്‍ ശേഖരിച്ചു. വീട്ടിനടുത്തുള്ള ഗ്രൗണ്ടില്‍ മയക്കുമരുന്നുമായി വന്നവരെന്ന് സംശയിക്കുന്ന രണ്ടു വാഹനങ്ങളുടെ ആര്‍.സി ഡീറ്റെയില്‍സ് തന്റെ ഫോണിലെ ക്രൈം ഡ്രൈവ് സൗകര്യം ഉപയോഗിച്ച് എടുത്ത് സുഹൃത്തായ അയല്‍വാസിക്ക് അയച്ചുകൊടുത്തതായിരുന്നു അനസിന് പറ്റിയ തെറ്റ്. അതിനെയാണ് അന്നത്തെ ഇടുക്കിയിലെ ഡിവൈഎസ്പി വര്‍ഗീയവല്‍ക്കരിച്ചത്.

police database

എന്നാല്‍ അങ്ങനെയൊരു ഡാറ്റാബേസ് പോലീസില്‍ ഇല്ലെന്നും അനസ് എടുത്ത ഡീറ്റെയില്‍സ് (മേല്‍പ്പറഞ്ഞ രണ്ട് നമ്പറുകളും ഡ്യൂട്ടിയുടെ ഭാഗമായി എടുത്ത നമ്പറുകളും) ആര്‍എസ്എസുകാരുടെതാണെന്ന് കണ്ടെത്തിയിട്ടില്ലെന്നും തീവ്രവാദ സംഘടനകള്‍ക്ക് യാതൊരു ബന്ധമില്ലെന്നും തെളിഞ്ഞതായും ഉമേഷ് വള്ളിക്കുന്ന് ചൂണ്ടിക്കാട്ടി.

കേസ് തീര്‍പ്പാക്കിയ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍, അനസിനെ തിരിച്ചെടുക്കാനും ആവശ്യമെങ്കില്‍ നിയമാനുസൃതമായ അന്വേഷണം ചട്ടപ്രകാരം നടത്താനും രണ്ടു മാസം മുന്‍പ് ഉത്തരവിട്ടു. എന്നാല്‍ അനസ് ഇപ്പോഴും പുറത്ത് തന്നെയാണെന്നും ആക്രിക്കടയില്‍ ജോലി ചെയ്യുകയാണെന്നും ഉമേഷ് അറിയിച്ചു. ‘വേണമെങ്കില്‍ അന്വേഷണം നടത്താം’ എന്ന ഭാഗം മാത്രം പരിഗണിച്ച് ഇടുക്കി ജില്ലാ പോലീസ് മേധാവി ഓഗസ്റ്റ് 21ന് വാക്കാല്‍ ഉത്തരവിറക്കി. പതിനെട്ട് ദിവസങ്ങള്‍ക്ക് ശേഷം ഇന്നലെ അനസിന് ഉത്തരവിന്റെ പകര്‍പ്പ് എത്തിച്ചുകൊടുത്തതായും ഉമേഷ് ഫേസ്ബുക്കില്‍ കുറിച്ചു.

പോലീസിന്റെ അന്തസ്സും സല്‍പ്പേരും സംരക്ഷിക്കാന്‍ പ്രചരിപ്പിക്കുന്ന വ്യാജങ്ങള്‍ നമ്മള്‍ക്കെതിരെയും വരാമെന്നും അന്നേരം നമ്മള്‍ക്കൊപ്പം ആരുമുണ്ടാകില്ലെന്നും അനസ് അനുഭവിച്ചറിഞ്ഞിട്ടുണ്ട്. വേട്ടയാടപ്പെട്ട ആയിരക്കണക്കിന് സഹപ്രവര്‍ത്തകരും തിരിച്ചറിഞ്ഞിട്ടുണ്ട്. കേരളത്തിലെ അര ലക്ഷം പോലീസുകാരില്‍ ഞാനുള്‍പ്പെടെ ഒരാള്‍ പോലും ദുരിതദിനങ്ങളില്‍ അനസിന് ഒരു കോള്‍ ചെയ്യാനോ അയാള്‍ക്ക് പറയാനുള്ളത് കേള്‍ക്കാനോ ധൈര്യം കാണിച്ചില്ലെന്ന് ഉമേഷ് പറയുന്നു.

സംഭവത്തിന്റെ പശ്ചാത്തലം

അനസ് താമസിക്കുന്ന വീടിന് സമീപത്തെ ഗ്രൗണ്ടില്‍ കഞ്ചാവ് വില്‍പ്പന നടക്കുന്നതുമായി ബന്ധപ്പെട്ട പരാതിയാണ് പ്രശ്നങ്ങളുടെ തുടക്കം. ഈ ഗ്രൗണ്ടില്‍ കളിക്കാന്‍ അനസും പോകാറുണ്ട്. ഇവിടെ കഞ്ചാവ് വില്‍ക്കാറുണ്ടെന്ന് കൂടെ കളിക്കുന്ന പ്രദേശത്തുകാരന്‍ അനസിനെ അറിയിച്ചു. ഇതോടെ അനസ് ഇയാളില്‍നിന്ന് പരാതി വാങ്ങി. സംശയാസ്പദമായ കാര്യങ്ങള്‍ ഉണ്ടെങ്കില്‍ അപ്പോള്‍ തന്നെ പോലീസുകാരെ വിവരം അറിയിക്കാനും നിര്‍ദേശിച്ചു.

ഇതിനിടെ പാതിരാത്രി പരിചയമില്ലാത്ത രണ്ട് വാഹനങ്ങള്‍ ഗ്രൗണ്ടില്‍ എത്തിയ കാര്യം അയല്‍വാസിയായ ഷാനവാസ്, അനസിനെ അറിയിച്ചു. വണ്ടിയുടെ നമ്പറും അനസിന് അയച്ചുകൊടുത്തു. നമ്പറിലെ വാഹനങ്ങളുടെ വിവരം പരിശോധിച്ച അനസ് ഈ വിവരങ്ങള്‍ ഷാനവാസിന് വാട്സ്ആപ്പില്‍ കൈമാറി. വാഹനങ്ങളുടെ ഉടമകള്‍ ഹിന്ദു നാമധാരികളാണ് എന്നതൊഴിച്ചാല്‍ അവര്‍ ബിജെപിയോ ആര്‍എസ്എസ് ബന്ധമോ ഉള്ളവരായിരുന്നില്ല. ഇതാണ് ദേശീയ മാധ്യമങ്ങള്‍ വരെ ഏറ്റെടുത്ത, ‘159 ആര്‍.എസ്.എസ് – ബി.ജെ.പി പ്രവര്‍ത്തകരുടെ ഡാറ്റാബേസ്’ വിവരങ്ങള്‍ പോപുലര്‍ ഫ്രണ്ടിന് കൈമാറിയ’ വാര്‍ത്തയുടെ നിജസ്ഥിതി.

bjp march

അനസിനെതിരായ ആരോപണം ബിജെപി ഏറ്റെടുത്തു. അദ്ദേഹത്തിന്റെ വീട്ടിലേക്കും പോലിസ് സ്റ്റേഷനിലേക്കും അന്നത്തെ സംസ്ഥാന വൈസ് പ്രസിഡന്റ് എഎന്‍ രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തി. ഇതോടെ ഭീതിയിലായ അനസ് അര്‍ബുദ രോഗിയായ ഉമ്മയെയും സഹോദരനെയും കൊണ്ട് നാടുവിട്ടു. ഭാര്യക്കും കുഞ്ഞുങ്ങള്‍ക്കൊപ്പം താമസം മാറ്റി.

പിന്നീട് തിരിച്ച് വീട്ടിലെത്തുമ്പോള്‍ ഗേറ്റ് തകര്‍ന്ന അവസ്ഥയാണ് കണ്ടത്. കേരളാ പോലീസിലെ ഉദ്യോഗസ്ഥന് പോപുലര്‍ ഫ്രണ്ടുമായി ബന്ധമെന്ന വിധത്തില്‍ ദേശീയ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ പ്രാധാന്യത്തോടെ വാര്‍ത്ത വരികയുംചെയ്തിരുന്നു.