17
Jan 2025
Wed
17 Jan 2025 Wed

വാഷിങ്ടണ്‍: ഫലസ്തീന്‍ പോരാളി സംഘടനയായ ഹമാസിന് മുന്നറിയിപ്പുമായി നിയുക്ത യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.(Free hostages: Trump Warns Hamas)  ഗസയില്‍ തടവിലാക്കിയിരിക്കുന്ന ഇസ്രയേലി ബന്ദികളെ ഉടന്‍ വിട്ടയക്കണമെന്നും അല്ലാത്തപക്ഷം സര്‍വനാശം നേരിടേണ്ടി വരുമെന്നുമാണ് ട്രംപിന്റെ ഭീഷണി. എന്നാല്‍, ട്രംപ് മാന്യമായി സംസാരിക്കണമെന്ന് ഹമാസ് പ്രതികരിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വെടിനിര്‍ത്തലിനും ബന്ദി കൈമാറ്റത്തിനും വേണ്ടി പ്രതിനിധി സംഘം ദോഹയിലേക്ക് മടങ്ങാനിരിക്കെയാണ് ഹമാസിന് മുന്നറിയിപ്പുമായി ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തിയത്.

2023 ഒക്ടോബര്‍ ഏഴിന് ഹമാസ് ഇസ്രയേലിനെ ആക്രമിക്കാന്‍ പാടില്ലെയിരുന്നുവെന്നും ട്രംപ് പറഞ്ഞു.

ALSO READ: ശോഭാ സുരേന്ദ്രന്റെ പരാതി; റിപോര്‍ട്ടര്‍ ചാനലിനെതിരേ കേന്ദ്ര ഏജന്‍സി അന്വേഷണം

‘ഞാന്‍ അധികാരത്തിലെത്തും മുമ്പ് അവര്‍ തിരിച്ചെത്തിയില്ലെങ്കില്‍ മിഡില്‍ ഈസ്റ്റില്‍ എല്ലാ നരകങ്ങളും പൊട്ടിത്തെറിക്കും. ഇത് ഹമാസിന് ഗുണകരമാകില്ല, ആര്‍ക്കും നല്ലതിനല്ല. എല്ലാ നരകവും പൊട്ടിത്തെറിക്കും. കൂടുതല്‍ ഒന്നും പറയേണ്ടതില്ല, പക്ഷെ നടക്കാന്‍ പോകുന്നത് അതാണ്,’ ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു.

ഇസ്രയേലികളെ ഹമാസ് ബന്ദികളാക്കാന്‍ പാടില്ലായിരുന്നുവെന്നും ബന്ദികൈമാറ്റം നേരത്തെ നടത്തേണ്ടിയിരുന്നുവെന്നും ട്രംപ് പറഞ്ഞു. ചൊവ്വാഴ്ച തന്റെ മാര്‍-എ-ലാഗോ എസ്റ്റേറ്റില്‍ വെച്ച് മാധ്യമങ്ങളോട് സംസാരിക്കവേയാണ് ട്രംപിന്റെ മുന്നറിയിപ്പ്.

എന്നാല്‍, ബന്ദി മോചനം സാധ്യമായില്ലെങ്കില്‍ എന്ത് നടപടികളാണ് അമേരിക്ക സ്വീകരിക്കുക എന്ന് വ്യക്തമല്ല. അതേക്കുറിച്ച് വിശദീകരിക്കാന്‍ ട്രപ് തയ്യാറായില്ല. ഒക്ടോബര്‍ 7ന് ഹമാസ് നടത്തിയ ആക്രമണത്തില്‍ ഏതാനും അമേിക്കക്കാര്‍ ഉള്‍പ്പെടെ 100ലേറെ പേരെ ഹമാസ് ബന്ദികളാക്കിയിരുന്നു. എന്നാല്‍, ഇതില്‍ എത്രപേര്‍ ജീവനോടെ ഉണ്ടെന്ന് വ്യക്തമല്ല.

നിലപാടിലുറച്ച് ഹമാസ്
അതേ സമയം, ഇസ്രായേല്‍ യുദ്ധം നിര്‍ത്തുകയും സൈന്യം പൂര്‍ണമായും ഗസയില്‍ നിന്ന് പിന്മാറുകയും ചെയ്യാതെ ബന്ദികളെ മോചിപ്പിക്കില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് ഹമാസ്. അല്‍ജീരിയയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ഹമാസ് പ്രതിനിധി ഉസാമ ഹംദാന്‍ ഇക്കാര്യം ആവര്‍ത്തിച്ചു. ട്രംപിന്റെ ഭീഷണിയെക്കുറിച്ചുള്ള ചോദ്യത്തിന് യുഎസ് പ്രസിഡന്റ് കുറേക്കൂടി അച്ചടക്കത്തോടെയും മാന്യമായും സംസാരിക്കണമെന്നായിരുന്നു ഹംദാന്റെ പ്രതികരണം.

ബന്ദികൈമാറ്റം അന്തിമഘട്ടത്തിലാണെന്നും വെടിനിര്‍ത്തല്‍ കരാര്‍ ഉടന്‍ നടപ്പിലാക്കുമെന്നും ട്രംപിന്റെ അനുയായി സ്റ്റീവ് വിറ്റ്‌കോഫ് പറഞ്ഞു. പശ്ചിമേഷ്യയില്‍ നടത്തിയ സന്ദര്‍ശനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു വിറ്റ്‌കോഫിന്റെ പ്രതികരണം.

അതേസമയം ഇസ്രഈല്‍-ഫലസ്തീന്‍ സംഘര്‍ഷത്തില്‍ യു.എസ് നേതൃത്വത്തിലുള്ള വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ തുടര്‍ച്ചയായി പരാജയപ്പെട്ടിരുന്നു. 2024ല്‍ ഒരു ഘട്ടത്തില്‍, പുരോഗതിയില്ലാത്തതിനാല്‍ ഖത്തര്‍ മധ്യസ്ഥ ശ്രമങ്ങള്‍ നിര്‍ത്തിവെച്ചിരുന്നു.

പ്രസ്തുത ചര്‍ച്ചയാണ് വീണ്ടും പുനരാരംഭിക്കുന്നത്. വെടിനിര്‍ത്തല്‍ കരാര്‍ സംബന്ധിച്ച് ഖത്തറില്‍ ചര്‍ച്ചകള്‍ തുടരാന്‍ പ്രതിനിധി സംഘത്തിന് നെതന്യാഹുവും ഹമാസും അനുമതി നല്‍കിയിരുന്നു.