24
Jun 2024
Thu
24 Jun 2024 Thu
Hamare barah മുസ്ലിം വിരുദ്ധ സിനിമയായ 'ഹമാരെ ബാരാ' റിലീസ് സുപ്രിം കോടതി തടഞ്ഞു

ന്യൂഡല്‍ഹി: അന്നു കപൂറിന്റെ ‘ഹമാരെ ബാരാ’ എന്ന സിനിമയുടെ ജൂണ്‍ 14ന്റെ റിലീസിങ് സുപ്രിം കോടതി സ്‌റ്റേ ചെയ്തു. ( ‘Hamare Baarah’ teaser offensive: SC halts controversial movie release ) സിനിമയില്‍ ഇസ്ലാമിക വിശ്വാസത്തെയും വിവാഹിതരായ മുസ്ലിം സ്ത്രീകളെയും അവഹേളിക്കുന്ന രംഗങ്ങള്‍ ഉള്‍പ്പെടുന്നു എന്ന ആരോപണം കണക്കിലെടുത്താണ് നടപടി.

whatsapp മുസ്ലിം വിരുദ്ധ സിനിമയായ 'ഹമാരെ ബാരാ' റിലീസ് സുപ്രിം കോടതി തടഞ്ഞു
ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അസ്ഹര്‍ ബാഷ തമ്പോളിയാണ് സിനിമയ്‌ക്കെതിരേ സുപ്രിം കോടതിയെ സമീപിച്ചത്. ഹരജിയില്‍ അടിയന്തരമായി തീരുമാനമെടുക്കാന്‍ ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരുള്‍പ്പെട്ട ബെഞ്ച് ബോംബെ ഹൈക്കോടതിയോട് നിര്‍ദേശിച്ചു.

സിനിമയുടൈ റിലീസ് തടയണമെന്ന ആവശ്യം തള്ളിയ ബോംബെ ഹൈക്കോടതി വിധിക്കെതിരേയാണ് ഹരജിക്കാരന്‍ സുപ്രിം കോടതിയെ സമീപിച്ചത്. സിനിമയ്‌ക്കെതിരേ സമര്‍പ്പിച്ച ഹരജിയില്‍ തുടക്കത്തില്‍ ഹൈക്കോടതി ജൂണ്‍ 14 വരെ റിലീസിങ് സ്റ്റേ ചെയ്തിരുന്നു. ജൂണ്‍ 7ന് ആയിരുന്നു ആദ്യം റിലീസ് തീരുമാനിച്ചത്. തൊട്ടടുത്ത ദിവസം സിനിമയുടെ ഉള്ളടക്കം പുനപരിശോധിക്കാന്‍ ഒരു കമ്മിറ്റി രൂപീകരിക്കുന്നതിന് ഹൈക്കോടതി സെന്‍ട്രല്‍ ഫിലിം സര്‍ട്ടിഫിക്കേഷന്‍ ബോര്‍ഡിനോട് നിര്‍ദേശിച്ചു. മൂന്നംഗ കമ്മിറ്റിയില്‍ മുസ്ലിം സമുദായത്തില്‍ നിന്നുള്ള ഒരു അംഗത്തെ ഉള്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, സിനിമയില്‍ നിന്ന് ഏതാനും രംഗങ്ങള്‍ നീക്കം ചെയ്യാമെന്ന് നിര്‍മാതാവ് സമ്മതിച്ചതിനെ തുടര്‍ന്ന് പിന്നീട് കോടതി റിലീസ് ചെയ്യാന്‍ സമ്മതിക്കുകയായിരുന്നു.
Hamare barah movie

എന്നാല്‍, സിനിമയുടെ ട്രെയിലര്‍ തങ്ങള്‍ പരിശോധിച്ചതായും ഹരജിക്കാന്‍ ചൂണ്ടിക്കാട്ടിയ എല്ലാ ഡയലോഗുകളും അതില്‍ ഉള്‍പ്പെടുന്നതായും സുപ്രിം കോടതി നിരീക്ഷിച്ചു. ടീസറില്‍ തന്നെ ഇത്രയും രംഗങ്ങളുണ്ടെങ്കില്‍ സിനിമയുടെ കാര്യം എന്തായിരിക്കുമെന്ന് കോടതി ചോദിച്ചു. രംഗങ്ങള്‍ ഡിലീറ്റ് ചെയ്തിട്ടില്ലെന്ന് പ്രഥമ ദൃഷ്ട്യാ ബോധ്യപ്പെട്ടതായും സുപ്രിം കോടതി വ്യക്തമാക്കി. ഈ സാഹചര്യത്തില്‍ സിനിമയുടെ സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റിനെതിരേ നല്‍കിയ ഹരജി അടിയന്തരമായി പരിഗണിച്ച് തീരുമാനമെടുക്കാന്‍ സുപ്രിം കോടതി ഹൈക്കോടതിയോട് നിര്‍ദേശിച്ചു.

ഇസ്ലാം സ്ത്രീകളെ വെറും അടിമകളായാണ് കാണുന്നത് എന്ന് ഖുര്‍ആനിലുണ്ടെന്ന് പരാമര്‍ശിക്കുന്ന രീതിയിലുള്ള രംഗങ്ങളാണ് സിനിമയുടെ ട്രെയിലറില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ഖുര്‍ആനിലെ ചില സൂക്തങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ചിരിക്കുകയാണെന്ന് ഹരജിക്കാരന്‍ ചൂണ്ടിക്കാട്ടി. എസ്ഡിപിഐ ഉള്‍പ്പെടെയുള്ള സംഘടനകള്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയതിനെ തുടര്‍ന്ന് കര്‍ണാടക നിലവില്‍ സിനിമയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.