29
Jan 2024
Wed
29 Jan 2024 Wed

ഗസ്സ: ലബനാനിലെ ഓഫീസ് ആക്രമിച്ച് ഹമാസിലെ രണ്ടാമന്‍ സാലിഹ് അല്‍ അരൂരിയെ ഇസ്‌റാഈല്‍ കൊലപ്പെടുത്തിയതിന് പിന്നാലെ മുന്നറിയിപ്പുമായി ഹമാസും ഹിസ്ബുല്ലയും രംഗത്തുവന്നതോടെ ആക്രമണം മേഖലയിലാകെ വ്യാപിക്കുമെന്ന് ഉറപ്പായി. ഇതിനകം സിറിയന്‍- ലബനാന്‍ അതിര്‍ത്തിയിലെ സംഘര്‍ഷങ്ങള്‍ക്ക് പിന്നാലെയാണ് ലബനാന്‍ തലസ്ഥാനമായ ബൈറൂത്തിലെ ഹമാസിന്റെ ഓഫീസിന് നേരെ ഇസ്‌റാഈല്‍ റോക്കറ്റാക്രമണം നടത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഹമാസ് പോളിറ്റ്ബ്യൂറോ ഡെപ്യൂട്ടി ചെയര്‍മാനായ സാലിഹ്, ഇസ്സുദ്ദീന്‍ അല്‍ ഖസ്സാം ബ്രിഗേഡിന്റെ സ്ഥാപക കമാന്‍ഡറാണ്. സമീപകാലത്ത് ഇസ്‌റാഈല്‍ കൊലപ്പെടുത്തുന്ന ഏറ്റവും മുതിര്‍ന്ന ഹമാസ് നേതാവാണ് സാലിഹ്. സാലിഹിന്റെ കൊലപാതകത്തെ ഹമാസ് ശക്തമായ ഭാഷയില്‍ അപലപിച്ചു. ബൈറൂത്തില്‍ നിയമവിരുദ്ധമായി ആക്രമണം നടത്തിയ ഇസ്‌റാഈലിന്റെ നടപടിക്കെതിരേ ലബനാന്‍ സര്‍ക്കാരും മുന്നറിയിപ്പ് നല്‍കി.

നേരത്തെ പശ്ചിമേഷ്യയിലെ സംഘര്‍ഷാവസ്ഥ കൂടുതല്‍ തലങ്ങളിലേക്ക് വ്യാപിക്കുകയാണെന്ന സൂചനകള്‍ ശക്തമാക്കി ലബനാനിലെ ശീഈ സായുധഗ്രൂപ്പായ ഹിസ്ബുല്ലയും ഇസ്‌റാഈല്‍ സൈന്യവും തമ്മിലുള്ള യുദ്ധം രൂക്ഷമാകുന്നു. 24 മണിക്കൂറിനിടെയുണ്ടായ അക്രമസംഭവങ്ങളില്‍ നാല് ഹിസ്ബുല്ല പോരാളികള്‍ കൊല്ലപ്പെടുകയും അഞ്ച് ഇസ്‌റാഈല്‍ സൈനികര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

തെക്കന്‍ ലബനാനില്‍ നിന്ന് വടക്കന്‍ ഇസ്‌റാഈലിലെ അദാമിത്ത് മേഖല ലക്ഷ്യമാക്കി തൊടുത്തുവിട്ട മിസൈല്‍ പതിച്ചാണ് അഞ്ച് സയണിസ്റ്റ് സൈനികര്‍ക്ക് പരുക്കേറ്റത്. ഇക്കാര്യം ഇസ്‌റാഈല്‍ സൈന്യം സ്ഥിരീകരിച്ചിട്ടുണ്ട്. പിന്നാലെ ഇസ്‌റാഈലി യുദ്ധവിമാനങ്ങള്‍ തെക്കന്‍ ലബനാനിലെ ഹിസ്ബുല്ല കേന്ദ്രങ്ങളും ആക്രമിച്ചു. ഹിസ്ബുല്ലയുടെ മിസൈല്‍ തകര്‍ത്തതായും സൈന്യം വാര്‍ത്താകുറിപ്പില്‍ പറഞ്ഞു. ഇതോടൊപ്പം സിറിയന്‍ – ഇസ്‌റാഈല്‍ അതിര്‍ത്തിയും സംഘര്‍ഷഭരിതമാണ്. സിറിയയില്‍നിന്ന് അഞ്ച് മിസൈലുകളാണ് ഇസ്‌റാഈലിലേക്ക് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ പതിച്ചത്.

Hamas deputy leader Saleh al-Arouri killed in Beirut blast