
മുംബൈ: വിശുദ്ധ റമദാനിന്റെ ആദ്യദിവസം മക്കയിൽ ഉംറ നിർവഹിക്കാൻ എത്തുകയും പരിശുദ്ധ കഅ്ബക്ക് മുന്നിൽ വച്ച് നിരവധി സെൽഫിയെടുക്കുകയും ചെയ്തതിനെത്തുടർന്ന് ഒരുവിഭാഗം വിശ്വാസികളിൽനിന്നുണ്ടായ ട്രോളുകൾക്ക് മറുപടിയുമായി നടി ഹിന ഖാൻ. ഓരോരുത്തർക്കും അവരുടെ പ്രവർത്തികൾക്ക് ദൈവത്തിന് മുന്നിൽ ഉത്തരം പറയേണ്ടി വരുമെന്നായിരുന്നു താരത്തിന്റെ മറുപടി.
റമദാന്റെ ആരംഭത്തിലാണ് ബോളിവുഡ് നടി കുടുംബസമേതം ഉംറ നിർവഹിക്കാൻ മക്കയിൽ എത്തിയത്. ഉംറയ്ക്കിടയിലെ ചിത്രങ്ങളും നടി സോഷ്യൽമീഡിയയിലൂടെ പങ്കുവെച്ചിരുന്നു. തന്റെ ആദ്യത്തെ ഉംറയാണിതെന്നും താരം പറഞ്ഞിരുന്നു. എന്നാൽ, നിരവധി പേരാണ് നടിക്കെതിരെ വിമർശനവുമായി എത്തിയത്. ഉംറ കർമത്തിന് എത്തിയ നടി അവിടെ നിന്നുള്ള ചിത്രങ്ങൾ പങ്കുവെച്ചതിനെതിരെയായിരുന്നു പലരും വിമർശിച്ചത്. പുണ്യഭൂമിയിൽ ‘ഫോട്ടോഷൂട്ട്’ നടത്തുന്നു എന്നായിരുന്നു ചിലരുടെ വിമർശം.
ഇതിന് പിന്നാലെയാണ് മൂന്നാമത്തെ ഉംറയും പൂർത്തിയാക്കാനായെന്ന കുറിപ്പോടെ പുതിയ ചിത്രങ്ങൾ പങ്കുവയ്ക്കുകയും വിമർശനങ്ങൾക്ക് മറുപടി പറയുകയും ചെയ്തത്. റമദാൻ മാസത്തിൽ ഉംറ നിർവഹിക്കണമെന്ന ആഗ്രഹത്തോടെയാണ് എത്തിയതെങ്കിലും അത് നടക്കുമെന്ന് കരുതിയിരുന്നില്ലെന്നും എന്നാൽ ദൈവത്തിന്റെ ഹിതം മറ്റൊന്നായിരുന്നുവെന്നും മൂന്നാമത്തെ ഉംറയും പൂർത്തിയാക്കിയതിനു ശേഷം താരം പറഞ്ഞു.
വീട്ടിൽ നിന്ന് പുറപ്പെടുമ്പോൾ ഒന്നര ദിവസത്തിനുള്ളിൽ മൂന്ന് ഉംറകൾ ചെയ്യാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ, പ്രായോഗികമായും ശാരീരികമായും അത് സാധ്യമല്ലായിരുന്നു. തന്റെ കണക്കുകൂട്ടലുകൾ തെറ്റി. റമദാനിൽ ഉംറ നിർവഹിക്കണമെന്ന് ശരിക്കും ആഗ്രഹിച്ചിരുന്നു. പ്രത്യേകിച്ച് മക്കയോട് ഇത്ര അടുത്തായിരിക്കുമ്പോൾ. പക്ഷേ ദൈവഹിതം മറ്റൊന്നായിരിക്കുമെന്ന് കരുതി സമാധാനിച്ചു. അടുത്ത വർഷം റമദാനിൽ വീണ്ടും എത്താമെന്ന് കണക്കുകൂട്ടി.
പക്ഷേ, ദൈവത്തിന് മറ്റ് പദ്ധതികളുണ്ടായിരുന്നു. തന്റെ ആഗ്രഹം പോലെ വിശുദ്ധമാസത്തിൽ ഉംറ നിർവഹിക്കാനായി. ദൈവം വലിയവനും എല്ലാം അറിയുന്നവനുമാണ്. നമ്മുടെ സത്യസന്ധമായ ഉദ്ദേശവും ഇച്ഛയും ദൈവത്തിന്റെ ഭവനത്തിൽ ഒരിക്കലും തള്ളിക്കളയില്ല.
ഞാൻ ഒരു വിശുദ്ധയല്ല, എന്നാൽ സദുദ്ദേശപരമായ ഇച്ഛയിലും (നിയ്യത്ത്) ദയയിലും സൽകർമത്തിലും താൻ വിശ്വസിക്കുന്നു. ഓരോരുത്തർക്കും അവരുടെ പ്രവർത്തികൾക്ക് ദൈവത്തിന് മുന്നിൽ മറുപടി പറയേണ്ടി വരും- നടി കൂട്ടിച്ചേർത്തു.
View this post on Instagram