01
Mar 2023
Sun
01 Mar 2023 Sun

മംഗളൂരു: ദക്ഷിണ കന്നഡയിലെ മലാലി മസ്ജിദ് ഭൂമിയില്‍ യജ്ഞം നടത്തി വി.എച്ച്.പി. ബി.ജെ.പി എം.എല്‍.എ ഭരത് ഷെട്ടി, വി.എച്ച്.പി നേതാവ് ശരണ്‍ പമ്പ് വെല്ല് എന്നിവരുടെ നേതൃത്വത്തിലാണ് കഴിഞ്ഞദിവസം യജ്ഞം നടന്നത്. യു.പിയിലെ ജ്ഞാന്‍വാപി മാതൃകയില്‍ തീവ്ര ഹിന്ദുത്വ വാദികള്‍ സ്വന്തമാക്കാന്‍ ശ്രമം നടത്തുന്ന പള്ളിയാണ് മലാലി മസ്ജിദ്. പള്ളി നിലനില്‍ക്കുന്ന വഖ്ഫ് ഭൂമിയില്‍ ക്ഷേത്രത്തിന്റെ നിര്‍മ്മാണം ഉറപ്പാക്കാനാണ് മഹാഗണപതി യജ്ഞം നടത്തിയതെന്നാണ് വി.എച്ച്.പി പ്രതികരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മംഗളൂരുവിനടുത്തുള്ള തെങ്ക ഉളിപ്പാടി ഗ്രാമത്തിലെ മലാലിയില്‍ സയ്യിദ് അബ്ദുല്ലാഹി മദനി എന്ന പേരിലാണ് പള്ളി അറിയപ്പെടുന്നത്. കഴിഞ്ഞവര്‍ഷം ഏപ്രിലില്‍ മസ്ജിദ് പുതുക്കിപ്പണിയുന്ന സമയത്ത് ഹിന്ദു ക്ഷേത്രത്തിന് സമാനമായ രൂപഘടന കണ്ടെത്തിയെന്നാരോപിച്ചാണ് ഹിന്ദുത്വ സംഘടനകള്‍ പള്ളിക്ക് മേല്‍ അവകാശവാദവുമായി രംഗത്തുവന്നത്. മസ്ജിദിന്റെ മുന്‍ഭാഗത്തിന് ക്ഷേത്രത്തോട് സദൃശ്യം ഉള്ളതും ഹിന്ദുത്വവാദികള്‍ വിവാദമാക്കിയിരുന്നു. സംഘര്‍ഷാവസ്ഥ നിലനിന്നതോടെ പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിക്കുകയുണ്ടായി. ജ്ഞാന്‍ വാപി മാതൃകയില്‍ മലാലി മസ്ജിദില്‍ സര്‍വേ നടത്തണമെന്ന വി.എച്ച്.പിയുടെ ആവശ്യം ചോദ്യംചെയ്ത് പള്ളി കമ്മിറ്റി നല്‍കിയ ഹരജി കഴിഞ്ഞവര്‍ഷം കര്‍ണാടക കോടതി തള്ളിയിരുന്നു.