ആഗ്ര: ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ പശുവിനെ അറുത്ത സംഭവത്തില്‍ ഹിന്ദുമഹാസഭക്കാര്‍ പിടിയിലായി. പശുവിനെ കൊന്ന സംഭവത്തിന് സംഘടനയുടെ രണ്ട് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തതോടെ, മുസ്ലിംകള്‍ക്കെതിരേ കലാപമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ഹിന്ദുമഹാസഭയാണ് കൃത്യം നടത്തിയതെന്ന് പോലീസ് കണ്ടെത്തുകയും ചെയ്തു. ആഗ്രയിലെ ഗൗതം നഗറില്‍ നടന്ന റെയ്ഡിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഗൂഢാലോചനയില്‍ പങ്കാളികളായ മറ്റുള്ളവരെ പിടികൂടാനായി തെരച്ചില്‍ തുടരുകയാണ്.
|
ഹിന്ദു മഹാസഭയുടെ ദേശീയ വക്താവ് സഞ്ജയ് ജാട്ട് ആണ് പ്രധാന ഗൂഢാലോചകന്‍. ന്യൂനപക്ഷ വിഭാത്തില്‍ നിന്നുള്ളവരും ഗൂഢാലോചനയില്‍ പങ്കെടുത്താതയി എഫ്ഐആറില്‍ പറയുന്നു.
മെഹ്താബ് ബാഗ് മേഖലയിലാണ് സഞ്ജയ് ജാട്ടും കൂട്ടാളികളും ചേര്‍ന്ന് പശുവിനെ കൊന്നത്. മാര്‍ച്ച് 29ന് രാത്രിയാണ് കൃത്യം നടത്തിയത്. ഇതിന് ശേഷം മുഹമ്മദ് റിസ്വാന്‍, മുഹമ്മദ് നകീം, മുഹമ്മദ് ഷാനു എന്നിവര്‍ക്ക് എതിരെ കേസ് നല്‍കാന്‍ ജിതേന്ദ്ര കുശ്വാഹ എന്നയാളോട് നിര്‍ദേശിച്ചു. ഇതേത്തുടര്‍ന്ന് രാമനവമി ദിനത്തില്‍ കുശ്വാഹ പൊലീസില്‍ പരാതി നല്‍കി.
ഈ മൂന്നു മുസ്ലിം യുവാക്കളുമായി സഞ്ജയ്ക്ക് പകയുണ്ടായിരുന്നെന്നും ഇതേത്തുടര്‍ന്നാണ് വ്യാജ കേസുണ്ടാക്കിയതെന്നും പൊലീസ് കണ്ടെത്തി. പശു കൊലപാതകവുമായി ഈ മൂന്നു യുവാക്കള്‍ക്കും യാതൊരുബന്ധവുമില്ലെന്നും പൊലീസ് വ്യക്തമാക്കി. ഇമ്രാന്‍ ഖുറേഷി, ഷാനു എന്നിവരെ കേസുമായി ബന്ധപ്പെട്ട ഗൂഢാലോചനയില്‍ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
സഞ്ജയും ഇമ്രാനും ഷാനുവും ചേര്‍ന്നാണ് പശുവിനെ കൊല്ലാന്‍ തീരുമാനിച്ചത്. അതേസമയം, ചില ഹിന്ദുമഹാസഭ പ്രവര്‍ത്തകര്‍ തന്നെ കുടുക്കാന്‍ വേണ്ടി മനപ്പൂര്‍വ്വം കള്ളക്കേസുണ്ടാക്കിയതാണ് എന്നാണ് സഞ്ജയ് ആരോപിക്കുന്നത്. ബീഫ് കൊണ്ടുപോയിരുന്ന വാഹനം തടഞ്ഞുനിര്‍ത്തി കൊള്ളയടിച്ച കേസില്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ സഞ്ജയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.





