കർണാടകയിൽ ഹലാൽ മാംസം നിരോധിക്കണമെന്ന് ഹിന്ദുത്വ സംഘടന. വരാനിക്കുന്ന ഉഗാഡി ഉത്സവത്തോടനുബന്ധിച്ച് ഹലാൽ മാംസം നിരോധിക്കണം എന്ന ആവശ്യവുമായി ഹിന്ദു ജനജാഗൃതി സമിതിയാണ് രംഗത്തുവന്നിരിക്കുന്നത്. കർണാടകയിലെമ്പാടും ഝട്ക മാംസം വിൽക്കുന്ന കടകൾ പ്രോത്സാഹിപ്പിക്കണം എന്നും ഹിന്ദുത്വ സംഘടന അധികാരികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
|
ഹലാൽ സർട്ടിഫിക്കറ്റ് നിരോധന നിയമം വരാനിരിക്കുന്ന തെരഞ്ഞെടുപ്പിലെ പ്രകടനപത്രികയിൽ ഉൾപ്പെടുത്തണമെന്ന് ബിജെപിയോടും സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്. ഹലാൽ മാംസം വിൽക്കുന്നതിനെതിരെ വേണമെങ്കിൽ നിയമപരമായി നീങ്ങുമെന്ന് ഹിന്ദു ജനജാഗൃതി സമിതി വക്താവ് മോഹൻ ഗൗഡ പറഞ്ഞു.
എല്ലാ വാർഡുകളിലും ഞങ്ങൾ ഝട്ക ഇറച്ചിക്കടകൾ ആരംഭിക്കും. കർണാടകയാകെ ഹലാൽ മുക്തമാക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം. ഹലാൽ ഇറച്ചി വിറ്റ് സമ്പാദിക്കുന്ന കോടിക്കടണക്കിന് രൂപ ഇന്ത്യാ വിരുദ്ധ പ്രവർത്തനത്തിന് ഉപയോഗിക്കുന്നതായും ഇതിനെതിരെ അന്വേഷണം വേണമെന്നുമാണ് ഇയാളുടെ മറ്റൊേരു വാദം.
കഴിഞ്ഞവർഷവും ഉഗാഡിയോടനുബന്ധിച്ച് ഹിന്ദു ജനജാഗൃതി സമിതി സമാന ക്യാമ്പയിനുമായി രംഗത്തുവന്നിരുന്നു. ഝട്ക മാംസം വാങ്ങാൻ ആളുകളെ പ്രേരിപ്പിക്കുന്നതിൽ തങ്ങൾ 70 ശതമാനം വിജയിച്ചെന്നും ഹലാൽ മാംസം വാങ്ങുന്നതിൽ നിന്ന് മാറ്റിനിർത്തിയെന്നും അവർ അവകാശപ്പെട്ടു.
ഹിന്ദു ജനജാഗൃതി സമിതി മാത്രമല്ല, സംസ്ഥാനത്തെ നിരവധി ഹിന്ദുത്വ സംഘടനകളും ബിജെപി നേതാക്കളും ഹലാൽ മാംസം വിൽക്കുന്നതിനെതിരെ എതിർപ്പ് ഉന്നയിച്ചിട്ടുണ്ട്. കർണാടക, ആന്ധ്ര, തെലങ്കാന, ഗോവ സംസ്ഥാനങ്ങളിൽ ഹിന്ദു കലണ്ടർ പ്രകാരം പുതുവത്സര ദിനമാണ് ഉഗാഡി എന്നറിയപ്പെടുന്നത്. ഈ വർഷം മാർച്ച് 22നാണ് ഉഗാഡി ഉത്സവം.





