22
Feb 2025
Mon
22 Feb 2025 Mon

തൃശൂര്‍: മൊബൈല്‍ ഫോണിനെച്ചൊല്ലിയുള്ള തര്‍ക്കത്തിനിടെ മക്കളുടെ കണ്‍മുന്നിലിട്ട് ഭര്‍ത്താവിന്റെ വെട്ടേറ്റ യുവതി മരിച്ചു. മാള അഷ്ടമിച്ചിറയില്‍ വി.വി ശ്രീഷ്മ മോള്‍(39) ആണ് മരിച്ചത്. കഴിഞ്ഞ മാസം 29ന് രാത്രിയാണ് സംഭവം. മക്കളുടെ കണ്‍മുന്നിലിട്ടാണ് ഭര്‍ത്താവ് വാസന്‍, ശ്രീഷ്മയെ ഗുരുതരമായി വെട്ടിപ്പരിക്കേല്‍പ്പിച്ചത്. കുടുംബ വഴക്കിനെത്തുടര്‍ന്ന് രാത്രിയായിരുന്നു ആക്രമണം. ഗുരുതര പരുക്കുകളോടെ ചികിത്സയിലായിരുന്ന യുവതി ഇന്നലെ രാത്രിയോടെയാണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ജനുവരി 29ന് രാത്രി 7.45നാണ് സംഭവം. ദമ്പതികള്‍ക്ക് നാല് മക്കളാണുള്ളത്. ഭര്‍ത്താവ് വാസന്‍ സ്ഥിരമായി ജോലിക്ക് പോകില്ല. ശ്രീഷ്മ സ്വകാര്യ സൂപ്പര്‍ മാര്‍ക്കറ്റില്‍ പാക്കിങ് ജോലി ചെയ്തുവരികയായിരുന്നു. ഇതുവഴിയാണ് കുടുംബം ചെലവിനുള്ള തുക കണ്ടെത്തുന്നത്. ഫോണ്‍ വാങ്ങിയത് പറയാത്തതിനെത്തുടര്‍ന്ന് ഇരുവരും തമ്മില്‍ തര്‍ക്കം ഉണ്ടാവുകയും ഇതിനൊടുവില്‍ വെട്ടുകയുമായിരുന്നു. ഭാര്യയില്‍ ഇയാള്‍ക്ക് സംശയവുമുണ്ടായിരുന്നു.

കൈകാലുകള്‍ വെട്ടുകത്തികൊണ്ട് വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. തുടര്‍ന്ന് ഗുരുതര പരിക്കുകളോടെ ശ്രീഷ്മയെ മാളയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നില വഷളായപ്പോഴാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റിയെങ്കിലും ഇന്ന് പുലര്‍ച്ചെ മൂന്നിന് മരണം സംഭവിച്ചു.

ആക്രമണത്തെത്തുടര്‍ന്ന് വധശ്രമക്കേസില്‍ വാസനെ പോലിസ് അറസ്റ്റ്‌ചെയ്തിരുന്നു. ശ്രീഷ്മ മരിച്ചതോടെ കേസ് കൊലപാതകക്കുറ്റം ആകും.

Argument over mobile phone; Husband hacks wife to death in front of children; Incident in Thrissur