ജോലിക്കു പോവുന്നത് ഇഷ്ടമില്ലാത്തതിനാൽ ഭർത്താവ് ഭാര്യയെ കഴുത്തുഞെരിച്ചുകൊന്നു. ഡൽഹിയിലെ മദൻഗിർ മേഖലയിലാണ് സംഭവം. 52കാരിയായ സുശീലയാണ് കൊല്ലപ്പെട്ടത്. വേദ് പ്രകാശ്(52) ആണ് ഭാര്യയെ ക്രൂരമായി മർദ്ദിച്ച ശേഷം സാരി ഉപയോഗിച്ച് കഴുത്തുമുറുക്കി കൊന്നത്.മാതാവ് ക്രിസ്ത്യാനിയും പിതാവ് ഹിന്ദുവുമാണെന്ന് ദമ്പതികളുടെ മകൻ ആകാശ് വ്യക്തമാക്കി.
|
ഭാര്യക്ക് അവിഹിതബന്ധമുണ്ടെന്ന സംശയിച്ചിരുന്ന വേദ് പ്രകാശ് ഇവർ ജോലിക്കു പോവുന്നതിനെ എതിർത്തിരുന്നു. ഇയാളുടെ നിരന്തര വഴക്കിനെയും മർദ്ദനത്തിനെയും തുടർന്ന് സുശീല അടുത്തിടെ സാകേത് കോടതിയിൽ ഗാർഹിക പീഡനത്തിന് കേസ് നൽകിയിരുന്നു. ആകാശിന്റെ വിവാഹ സമയത്ത് എല്ലാവരും നിർബന്ധിച്ചപ്പോൾ സുശീല ഈ പരാതി പിൻവലിച്ചു.
ചൊവ്വാഴ്ച രാത്രി വേദ് പ്രകാശ് വീണ്ടും ഭാര്യയുമായി വഴക്കിടുകയും ഇവരെ കഴുത്തുഞെരിച്ചുകൊല്ലുകയുമായിരുന്നു. പിറ്റേദിവസം രാവിലെ വേദ്പ്രകാശ് ആകാശിനെ ഫോണിൽ വിളിച്ച് വിവരം അറിയിച്ചു. ആകാശ് എത്തുമ്പോൾ കുളിമുറിക്ക് പുറത്ത് അമ്മ അബോധാവസ്ഥയിൽ കിടക്കുന്നത് കണ്ടു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സുശീലയുടെ ശരീരത്തിലെ പാടുകൾ കണ്ട് ആശുപത്രി അധികൃതർ വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു. പൊലീസ് ചോദ്യംചെയ്യലിൽ ആണ് പ്രതി കുറ്റം സമ്മതിച്ചത്.





