15
Sep 2023
Sun
15 Sep 2023 Sun

കോഴിക്കോട്: ആഗോളതലത്തിൽ മത്സരാധിഷ്ഠിതവും വിജ്ഞാനാധിഷ്ഠിതവുമായ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ല് ഗവേഷണവും വികസനവും ആണെന്ന് ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്‌നിക്കൽ എജ്യുക്കേഷൻ (എഐസിടിഇ) ചെയർമാൻ പ്രഫ. ടി ജി സീതാറാം പറഞ്ഞു. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി കാലിക്കറ്റിലെ 19-ാമത് കോൺവൊക്കേഷൻ ചടങ്ങിൽ മുഖ്യാതിഥിയായിരുന്ന അദ്ദേഹം ബിരുദധാരികളെ അഭിസംബോധന ചെയ്യവെയാണ്
കണ്ടുപിടുത്തങ്ങളുടെയും ഗവേഷണത്തിന്റെയും പ്രാധാന്യത്തെപ്പറ്റി ഊന്നിപ്പറഞ്ഞത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനും ആഭ്യന്തര ഉൽപാദന ശേഷി സ്ഥാപിക്കുന്നതിനുമുള്ള കാഴ്ചപ്പാടാണ് ഇന്ത്യയുടെ സ്വാശ്രയത്വത്തിന്റെ അടിസ്ഥാനമെന്ന് ആഗോള സമ്പദ് വ്യവസ്ഥയിൽ രാജ്യത്തെ ഒരു പ്രധാന പങ്കാളിയായി സ്ഥാപിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാഴ്ചപ്പാടിനെ പരാമർശിച്ച് പ്രൊഫസർ സീതാറാം പറഞ്ഞു. ഇത്തരം ഒരു അവസ്ഥയിലെത്തിച്ചേരാൻ നിലവിലെ ജനസംഖ്യയെ ഉയർന്ന നിലവാരമുള്ള സാങ്കേതിക മാനവ വിഭവശേഷിയാക്കി മാറ്റുന്നതിനുള്ള സംവിധാനങ്ങൾ വികസിപ്പിക്കേണ്ടതുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

അത്തരം ഒരു മാനവ വിഭവശേഷിക്കു മാത്രമേ ഗവേഷണവും നവീകരണവും, സാങ്കേതിക അടിത്തറയിലൂന്നിയുള്ള സംരംഭകത്വവും ഗവേഷണ-വികസനത്തിലൂടെയുള്ള വളർച്ചയെ നയിക്കുന്ന പുതിയ ഉൽപ്പന്നങ്ങളും സേവനങ്ങളും വികസിപ്പിക്കാനും തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും രാജ്യക്ഷേമം ഉറപ്പുവരുത്താനും കഴിയൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

“സാമ്പത്തിക വളർച്ച, മെഡിക്കൽ രംഗത്തെ പുരോഗതി, മെച്ചപ്പെട്ട ദേശീയ സുരക്ഷാ സംവിധാനങ്ങൾ, പാരിസ്ഥിതികമായി മികച്ച റിസോഴ്‌സ് മാനേജ്‌മെന്റ്, മറ്റ് പ്രയോജനകരമായ മേഖലകൾ എന്നിവയ്ക്ക് സംഭാവന നൽകുന്ന ഉൽപ്പന്നങ്ങളും പ്രക്രിയകളും വികസിപ്പിക്കുന്നതിന് ശാസ്ത്ര, എഞ്ചിനീയറിംഗ് തത്വങ്ങൾ സംയോജിപ്പിക്കാൻ എഞ്ചിനീയറിംഗ് ബിരുദധാരികൾക്കു സാധിക്കണമെന്നും പ്രൊഫ.സീതാറാം പറഞ്ഞു.

നിരവധി തൊഴിലവസരങ്ങൾ ഇല്ലാതാകുകയും നിരവധി പുതിയ തൊഴിലവസരങ്ങൾ അവതരിപ്പിക്കപ്പെടുകയും ചെയ്യുന്ന ഡിജിറ്റൽ യുഗത്തിൽ നിലനിൽക്കാനും ഉയർന്നുവരാനും അറിവും വൈദഗ്ധ്യവും തുടർച്ചയായി നവീകരിക്കേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം ഊന്നിപ്പറഞ്ഞു.

എൻഐടിസിയുടെ ബോർഡ് ഓഫ് ഗവർണേഴ്സ് ചെയർപേഴ്സൺ ശ്രീ. ഗജ്‌ജാല യോഗാനന്ദ്, പുതിയ ബിരുദധാരികളെ അഭിസംബോധന ചെയ്തു. രാജ്യ പുരോഗതിയായിരിക്കണം യുവാക്കളുടെ പ്രഥമ പരിഗണനയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇന്ത്യയെ 2047 ൽ വിശ്വഗുരു ആക്കി മാറ്റണം എന്ന കാഴ്ച്ചപ്പാടിനെ കുറിച്ച് സംസാരിച്ചുകൊണ്ട് അദ്ദേഹം ബിരുദധാരികളോട് ആഹ്വാനം ചെയ്തു. ജോലി ചെയ്യുന്ന സ്ഥാപനത്തിനായിരിക്കണം രണ്ടാമത്തെ പരിഗണനയെന്നും, തങ്ങളുടെ വ്യക്തി താൽപ്പര്യങ്ങൾക്ക് അവസാന പരിഗണ മാത്രമേ നൽകാവൂ എന്നും അദ്ദേഹം പറഞ്ഞു.
നാഷണൽ ഇന്നൊവേഷൻ റാങ്കിംഗിൽ ആദ്യ പത്ത് സ്ഥാനങ്ങളിൽ ഇടം നേടുന്നതിൽ വിജയിച്ച ഒരേയൊരു എൻഐടി ഞങ്ങളാണെന്നത് തങ്ങൾക്ക് ഒരു വലിയ നേട്ടമാണ് എന്നും ഇന്നൊവേഷന് റാങ്കിംഗില് ഏഴ് ഐഐടികള് ക്ക് ശേഷം എട്ടാം സ്ഥാനം നേടാൻ എൻ ഐ ടി കാലിക്കറ്റിന് സാധിച്ചിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

ദേശീയ വിദ്യാഭ്യാസ നയം -2020, നാഷണൽ ഇന്നൊവേഷൻ ആൻഡ് സ്റ്റാർട്ടപ്പ് പോളിസി -2019 എന്നിവയ്ക്ക് അനുസൃതമായി എൻ ഐ ടി സി ഒരു മൾട്ടി ഡിസിപ്ലിനറി എഡ്യൂക്കേഷൻ ആൻഡ് റിസർച്ച് യൂണിവേഴ്സിറ്റി ആയി മാറാനുള്ള ഒരുക്കത്തിലാണെന്ന് ശ്രീ ഗജ്‌ജാല യോഗാനന്ദ് പറഞ്ഞു.

സാങ്കേതികവിദ്യയാണ് നമ്മുടെ കാലത്തെ ഏറ്റവും വലിയ വികസന പ്രക്രിയയ്ക്ക് നേതൃത്വം കൊടുക്കുന്നത് എന്നും അത് സമൂഹത്തിന്റെ പെരുമാറ്റം, ചിന്ത, ഇടപഴകൽ എന്നിവയെ വലിയതോതിൽ സ്വാധീനിക്കുന്നു എന്നും ഓട്ടിസ് ഇന്ത്യയുടെ പ്രസിഡന്റും സ്ഥാപനത്തിലെ പൂർവ വിദ്യാർത്ഥിയുമായ ശ്രീ സെബി ജോസഫ് പറഞ്ഞു. ഇത് ബിസിനസുകളോ വ്യവസായങ്ങളോ പ്രവർത്തിക്കുന്ന രീതിയെയും മാറ്റിമറിക്കുന്നു എന്ന് എൻ ഐ ടി സി യിലെ തന്റെ പഠനകാലത്തെ അനുസ്മരിച്ചുകൊണ്ട് അദ്ദേഹം ചൂണ്ടിക്കാട്ടി. കോൺവൊക്കേഷൻ ചടങ്ങിൽ വിശിഷ്ടാതിഥിയായി പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

“ഇപ്പോൾ, നേതൃത്വം എന്നാൽ സാങ്കേതിക നേതൃത്വം എന്നാണ് അർത്ഥമാക്കുന്നത്. ഒരു ബിസിനസിന്റെ വിജയം എന്നത് അവരുടെ ബിസിനസ്സിന്റെ എല്ലാ പ്രവർത്തനങ്ങളെയും കുറിച്ചുള്ള പരമാവധി അറിവുകൾ സമാഹരിക്കാനും പ്രവർത്തനങ്ങളെ ത്വരിതപ്പെടുത്താനും സാങ്കേതിക വിദ്യയെ പ്രയോജനപ്പെടുത്തനും ഉള്ള ഒരു ടീമിന്റെ കഴിവിനെ ആശ്രയിച്ചിരിക്കും എന്ന് ശ്രി. സെബി ജോസഫ് പറഞ്ഞു.

പ്രഫ.പ്രസാദ് കൃഷ്ണ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. എല്ലാ ഐഐടികളിലും എൻഐടികളിലും പതിറ്റാണ്ടുകളായി പിന്തുടരുന്ന എല്ലാ പഠനശാഖകൾക്കും പൊതുവായ ഒന്നാം വർഷ എഞ്ചിനീയറിംഗ് പാഠ്യപദ്ധതി എന്ന രീതി ഒഴിവാക്കിയ രാജ്യത്തെ ആദ്യത്തെ സ്ഥാപനമാണ് എൻഐടി കാലിക്കറ്റ്. ഇൻഡസ്ട്രി 4.0-ൽ നിന്ന് ഉടലെടുക്കുന്ന പുതിയ ഇൻഡസ്‌ട്രി ലാൻഡ്‌സ്‌കേപ്പ് നേരത്തെ തന്നെ പരിചയപ്പെടാനും രണ്ടാം വർഷം മുതൽ പ്രോജക്ടുകളിലും ഇന്റേൺഷിപ്പുകളിലും ശ്രദ്ധ കേന്ദ്രീകരിക്കാനും ഇത് വിദ്യാർത്‌ഥികളെ സഹായിക്കും.

ഈ വർഷത്തെ ദേശീയ തലത്തിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിങ് ഫ്രെയിം വർക്കിന്റെ റാങ്കിംഗിൽ ആർക്കിടെക്ചർ വിഭാഗം റാങ്കിംഗിൽ തുടർച്ചയായ മൂന്നാം വർഷവും എൻഐടി കാലിക്കറ്റ് രണ്ടാം സ്ഥാനം നിലനിർത്തി. ആർക്കിടെക്ചർ ആന്റ് പ്ലാനിംഗ് മേഖലയിലെ ഭാവി പ്രഫഷണലുകളെ രൂപപ്പെടുത്താനുള്ള ഇൻസ്റ്റിറ്റ്യൂട്ടിന്റെ ശ്രമങ്ങൾ മൂല്യനിർണ്ണയത്തിൽ സ്ഥാപനത്തെ സഹായിച്ചു.
“എഞ്ചിനീയറിംഗ് സ്ട്രീമിൽ, കഴിഞ്ഞ വർഷത്തെ 31-റാങ്കിൽ നിന്ന് എട്ട് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി അഖിലേന്ത്യാ തലത്തിൽ 23-ാം റാങ്ക് എൻഐടിസി നേടി. നൂതനാശയങ്ങൾ, ഗവേഷണം, കൺസൾട്ടൻസി, അദ്ധ്യാപനം, പഠനം, ബിരുദാനന്തര ഫലങ്ങൾ എന്നിവ ഉൾപ്പെടുന്ന എല്ലാ റാങ്കിംഗ് പാരാമീറ്ററുകളിലും ഞങ്ങൾ ഗണ്യമായി മെച്ചപ്പെട്ടു,” അദ്ദേഹം പറഞ്ഞു.

ഓപ്പൺ എയർ തീയേറ്ററിൽ വച്ച് നടന്ന ചടങ്ങിൽ 1159 ബി.ടെക്., 47 ബി.ആർക്ക്., 440 എം.ടെക്., 15 എം. പ്ലാൻ., 53 എം.സി.എ., 41 എം.ബി.എ., 61 എം.എസ്.സി. എന്നിങ്ങനെ മൊത്തം 1906 ബിരുദധാരികൾക്കുള്ള ബിരുദദാനമാണ് നടന്നത്. കൂടാതെ 90 പിഎച്ച്.ഡി ബിരുദങ്ങളും നൽകി.

കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിംഗ് ബ്രാഞ്ചിൽ നിന്നുള്ള ശ്രീ. കല്ലുപള്ളി സായി മിനീഷ് റെഡ്ഡി ഇൻസ്റ്റിറ്റ്യൂട്ടിലെ എല്ലാ ബി.ടെക് വിദ്യാർത്ഥികളിലും ഏറ്റവും ഉയർന്ന സി ജി പി എ (9.83/10) കരസ്ഥമാക്കിക്കൊണ്ട് ‘ബാപ്ന ഗോൾഡ് മെഡൽ’, ‘പ്രഫ. അല്ലേശു കാഞ്ഞിരത്തിങ്കൽ സ്മാരക പുരസ്കാരം , വിക്രം സാരാഭായ് എവർ റോളിംഗ് ട്രോഫി എന്നിവ നേടി.
പിജി വിദ്യാർത്ഥികളിൽ ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ് വിഭാഗം നടത്തുന്ന സിഗ്നൽ പ്രോസസ്സിംങ് എം ടെക് ഇൽ 10/10 സി ജി പി എ നേടി ശ്രീ. ദേശായി പ്രവീൺ കിഷോർ ‘ബാപ്ന ഗോൾഡ് മെഡൽ’ കരസ്ഥമാക്കി.
ഇൻസ്റ്റിറ്റ്യൂട്ടിലെ 10 ബി.ടെക്, ബി.ആർക്ക്, 25 എം.ടെക്, എം. പ്ലാൻ, 3 എം.എസ്.സി., എം.സി.എ, എം.ബി.എ പ്രോഗ്രാമുകളിലെ ടോപ്പർമാർക്ക് മികച്ച പ്രകടനത്തിനുള്ള സ്വർണ്ണ മെഡലുകൾ നൽകി.

അക്കാദമിക് വിഭാഗം ഡീൻ ആയ പ്രഫ. സമീർ എസ്.എം., സ്റ്റുഡന്റസ് വെൽഫെറെ ഡീനും എൻ ഐ ടി സി രജിസ്ട്രാറുടെ ചുമതല വഹിക്കുകയും ചെയ്യുന്ന പ്രൊഫ. ജി കെ രജനികാന്ത്, മറ്റു വിഭാഗങ്ങളുടെ ഡീൻമാർ വിവിധ വകുപ്പു മേധാവികൾ എന്നിവർ ബിരുദദാന ചടങ്ങുകൾ നിയന്ത്രിച്ചു.