24
Jun 2024
Fri
24 Jun 2024 Fri
IIT student was murdered second forensic report says gunshot stab wounds found

ഐഐടി ഖരഗ്പൂര്‍ വിദ്യാര്‍ഥി ഫൈസാന്‍ അഹമ്മദിന്റെ മരണം കൊലപാതകമാണെന്ന് രണ്ടുവര്‍ഷത്തിനു ശേഷം കണ്ടെത്തല്‍. ഫൈസാന്റെ കഴുത്തില്‍ വെടിയേറ്റതിന്റെയും കുത്തിയതിന്റെയും പാടുകള്‍ കണ്ടെത്തിയെന്നും കോടതി നിയോഗിച്ച ഫോറന്‍സിക് വിദഗ്ധന്‍ ഡോ എ കെ ഗുപ്ത കല്‍ക്കട്ട ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപോര്‍ട്ടില്‍ പറയുന്നു.

whatsapp ഐഐടി വിദ്യാര്‍ഥിയുടെ മരണം കൊലപാതകമെന്ന് രണ്ടുവര്‍ഷത്തിനു ശേഷം കണ്ടെത്തല്‍; വെടിയേറ്റതും കുത്തേറ്റതും പോലീസ് മറച്ചുവച്ചു
ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

2022 ഒക്ടോബറില്‍ മിഡ്‌നാപൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടത്തിയ മൃതദേഹ പരിശോധനയില്‍ ഈ മുറിവുകള്‍ രണ്ടും പോലീസ് രേഖപ്പെടുത്തിയിരുന്നില്ലെന്ന് റിപോര്‍ട്ട് ചൂണ്ടിക്കാട്ടി. മകന്റെ മരണം പ്രത്യേക അന്വേഷണ സംഘത്തെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നാവശ്യപ്പെട്ട് ഫൈസാന്‍ അഹമ്മദിന്റെ മാതാവ് രഹന കോടതിയെ സമീപിക്കുകയായിരുന്നു. 2023 മെയില്‍ കോടതി ഫൈസാന്റെ മൃതദേഹം പുറത്തെടുത്ത് വീണ്ടും പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ ഉത്തരവിടുകയായിരുന്നു.

കെ ജയരാമനാണ് പ്രത്യേകാന്വേഷണ(എസ്ഐടി) സംഘത്തലവന്‍. അന്വേഷണ റിപോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചതായും കൊലപാതകത്തിന്റെ യാതൊരു തെളിവുകളും തങ്ങള്‍ കണ്ടെത്തിയിട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു. അതേസമയം എസ്‌ഐടി അന്വേഷണത്തില്‍ തങ്ങള്‍ അതൃപ്തരാണെന്നും മകന്റെ ഘാതകരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും വിദ്യാര്‍ഥിയുടെ കുടുംബം പറഞ്ഞു. എസ്‌ഐടി അന്വേഷണ പുരോഗതിയില്‍ സംതൃപ്തിയില്ല. ഒരു വര്‍ഷത്തിലേറെയായിട്ടും തങ്ങള്‍ക്ക് നീതി ലഭിച്ചിട്ടില്ല. പ്രതികളെന്നു സംശയിക്കുന്നവരുടെ ഉമിനീര്‍ പരിശോധന അടക്കമുള്ളവ നടത്താനുള്ളകോടതി നിര്‍ദേശം ഇതുവരെ നടപ്പാക്കിയിട്ടില്ലെന്നും കുടുംബം കുറ്റപ്പെടുത്തി.

എസ്‌ഐടി രൂപീകരിച്ച് ആറു മാസം പിന്നിട്ടിട്ടും അന്തിമ റിപോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ലെന്നും ഇതില്‍ കോടതി പോലും അതൃപ്തി രേഖപ്പെടുത്തിയതാണെന്നും കുടുംബത്തിന്റെ അഭിഭാഷകന്‍ അനിരുദ്ധ മിശ്ര പറയുന്നു. അന്തിമ റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി ഒരു മാസം സമയം കൂടി എസ്‌ഐടിക്ക് അനുവദിച്ചിരുന്നു.

അസമിലെ തിന്‍സുകിയയില്‍ നിന്നുള്ള അഹമ്മദ് ഫൈസാന്‍ ഐഐടിയിലെ മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിയായിരുന്നു. 2022 ഒക്ടോബര്‍ 14ന് ലാലാ ലജ്പത് റായി ഹോസ്റ്റല്‍ മുറിയിലാണ് അഹമ്മദ് ഫൈസാനെ മരിച്ച നിലയില്‍ കണ്ടത്. ഫൈസാന്‍ ജീവനൊടുക്കിയെന്നായിരുന്നു ആദ്യ ഘട്ടത്തില്‍ അധികൃതരുടെ വിശദീകരണം. എന്നാല്‍ കുടുംബം കൊലപാതകമാണെന്ന് വ്യക്തമാക്കി രംഗത്തുവരികയായിരുന്നു. മകന്റെ മരണം കൊലപാതകമാണെന്ന് കോടതിക്കു പോലും വ്യക്തമായിട്ടും എസ്ഐടി അന്വേഷണം ഈ കണ്ടെത്തലിലേക്ക് വന്നിട്ടില്ലെന്നും ഫൈസാന്റെ കുടുംബം കുറ്റപ്പെടുത്തി.

ഫൈസാന്‍ വിഷം കഴിച്ചുമരിച്ചുവെന്നായിരുന്നു ആദ്യ പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട്. ഇത് മുഴുവന്‍ തള്ളുന്നതാണ് പുതിയ റിപോര്‍ട്ട്. ഫൈസാനെ കാംപസില്‍ റാഗിങ്ങിനിരയാക്കിയിരുന്നുവെന്നും മകന്‍ ആത്മഹത്യ ചെയ്യില്ലെന്നും കുടുംബം അന്നേ വ്യക്തമാക്കിയിരുന്നു. മരണത്തിനു പിന്നിലെ നിഗൂഢതകള്‍ പുറത്തുകൊണ്ടുവരാനാണ് കുടുംബം നിയമപോരാട്ടത്തിനിറങ്ങിയതും. കേസ് അടുത്ത ദിവസം കോടതി പരിഗണിക്കുന്നുണ്ട്.