ചെന്നൈ: കേന്ദ്ര ഏജൻസികൾ പ്രതിപക്ഷ പാർട്ടി നേതാക്കളെ ലക്ഷ്യമിടുകയാണെന്ന വ്യാപക ആരോപണങ്ങൾക്കിടെ ഡിഎംകെ നേതാവും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ എംകെ സ്റ്റാലിനെ ലക്ഷ്യമിട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി). സ്റ്റാലിനുമായി ബന്ധമുണ്ടെന്ന് ആരോപണമുയർന്ന റിയൽ എസ്റ്റേറ്റ് സ്ഥാപനമായ ജി സ്‌ക്വയർ റിലേഷൻസിൽ ആദായ നികുതി വകുപ്പ് പരിശോധന. സ്റ്റാലിന്റെ മരുമകൻ ശബരീശന്റെ ഓഡിറ്ററുടെ വീട്ടിലും പരിശോധന നടന്നു. തമിഴ്‌നാട്ടിലും കർണാടകയിലുമായി ഒരേസമയം 50 ഇടങ്ങളിലാണ് റെയ്ഡ് നടത്തിയത്.
|
ജി സ്‌ക്വയറിൽ സ്റ്റാലിന് ബെനാമി ഇടപാടുണ്ടെന്ന് ബിജെപി തമിഴ്‌നാട് ഘടകം ആരോപിച്ചിരുന്നു. ചെന്നൈ, കോയമ്പത്തൂർ, കർണാടകയിലെ ഹൊസൂർ, ബംഗളൂരു, മൈസൂരു, ബല്ലേരി എന്നിവിടങ്ങളിലാണ് പരിശോധന നടന്നത്. ഡിഎംകെ എംഎൽഎ മോഹന്റെ വീട്ടിലും പരിശോധന നടന്നു.
മോഹന്റെ വീട്ടിൽ റെയ്ഡ് നടന്നതിന് പിന്നാലെ പ്രതിഷേധവുമായി ഡിഎംകെ പ്രവർത്തകർ രംഗത്തെത്തി. അതേസമയം, തങ്ങൾക്ക് ഡിഎംകെയുമായി ബന്ധമുണ്ടെന്ന് ആരോപണം ജി സ്‌ക്വയർ നിഷേധിച്ചു. തങ്ങൾ നിയമം അനുസരിച്ചാണ് ബിസിനസ് ചെയ്യുന്നതെന്നും സ്ഥാപനം പ്രസ്താവനയിൽ പറഞ്ഞു.





