ഇന്ത്യ തദ്ദേശിയമായി നിർമിച്ച വിമാനവാഹിനി ഐഎൻഎസ് വിക്രാന്ത് കമ്മീഷന് ചെയ്തതിന്റെ ബഹുമതി പ്രധാനമന്ത്രി നരേന്ദ്രമോദി മാത്രം ഏറ്റെടുക്കേണ്ടെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ്. മുൻ സർക്കാരുകൾ നൽകിയ സംഭാവനകളെ അവഗണിക്കുന്നതിലൂടെ മോദിയുടെ ഇരട്ടമുഖമാണ് വെളിവായതെന്നും അദ്ദേഹം പറഞ്ഞു.
|
2013 ആഗസ്തിൽ ഐഎൻഎസ് വിക്രാന്ത് അന്നത്തെ പ്രതിരോധമന്ത്രി എ കെ ആന്റണി അവതരിപ്പിക്കുന്നതിന്റെ വീഡിയോയും ജയറാം രമേശ് പങ്കുവച്ചു. മോദി സർക്കാർ അധികാരത്തിലെത്തിയപ്പോൾ വിക്രാന്ത് കമ്മീഷൻ ചെയ്യുക മാത്രമാണുണ്ടായതെന്നും അദ്ദേഹം പറയുന്നു.
ഐഎൻഎസ് വിക്രാന്തിന്റെ രൂപരേഖയും നിർമാണവും പരീക്ഷണവും അവതരിപ്പിക്കലും നടത്താൻ 22 വർഷമെടുത്തു. ഇപ്പോഴിത് കമ്മീഷൻ ചെയ്യുക മാത്രമാണുണ്ടായത്. മോദി സർക്കാർ മറ്റൊന്നും ചെയ്തിട്ടില്ലെന്നും വ്യോമവാഹിനിയുടെ ക്രെഡിറ്റ് അടിച്ചുമാറ്റുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഐഎൻഎസ് വിക്രാന്തിന്റെ ബഹുമതി മുൻ സർക്കാരുകൾക്കും ഇന്ത്യൻ നാവികസേനയ്ക്കും ശാസ്ത്രജ്ഞർക്കും ഷിപ്യാർഡിലെ എൻജിനീയർമാർക്കും തൊഴിലാളികൾക്കുമാണ് നൽകേണ്ടതെന്നും ജയറാം രമേശ് കൂട്ടിച്ചേർത്തു.



