07
Oct 2023
Thu
07 Oct 2023 Thu

ഗസ്സയെ ഒറ്റപ്പെടുത്തി ബോംബ് വര്‍ഷം; ഫലസ്തീനില്‍ മരണസംഖ്യ കൂടുന്നു, കരയുദ്ധം ഏതു നിമിഷവും ഉണ്ടായേക്കുമെന്ന് ഇസ്രായേല്‍

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഗസ്സ: ആറാം ദിവസമായ ഇന്നും ഗസ്സയെ ഒറ്റപ്പെടുത്തി ഇസ്രായേല്‍ ബോംബ് വര്‍ഷം തുടരുന്നു. ഇന്നലെ മാത്രം നൂറിലേറെ പേര്‍ മരണപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ഇസ്രായേല്‍ പ്രവിശ്യകള്‍ക്കു നേരെ നൂറുകണക്കിന് റോക്കറ്റുകളയച്ച് ഹമാസ് പ്രതിരോധം തുട9രുകയാണ്. ദക്ഷിണ ലബനാന്‍, സിറിയന്‍ അതിര്‍ത്തികളിലും സംഘര്‍ഷം പുകയുകയാണ്. ഊര്‍ജ നിലയം അടച്ചതോടെ ഇരുട്ടിലായ ഗസ്സയില്‍ ജനജീവിതം അക്ഷരാര്‍ഥത്തില്‍ ദുരിതപൂര്‍ണമായി.

അതിനിടെ സമ്പൂര്‍ണ ഉപരോധവും വ്യോമാക്രമണവും മൂലം ഗസ്സ വിടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുരക്ഷിത പാതയൊരുക്കാന്‍ അമേരിക്കയും ഈജിപ്തും ഇസ്രായേലും തമ്മില്‍ ചര്‍ച്ച നടക്കും. ഗസ്സയില്‍ നിന്ന് ഈജിപ്ത് മുഖേന മനുഷ്യ ഇടനാഴി തുറക്കാനുള്ള യു.എസ് നിര്‍ദേശത്തിന് കൂടുതല്‍ പ്രാമുഖ്യം ലഭിച്ചിരിക്കുകയാണ്. അമേരിക്കയും ഇസ്രായേലും ഈജിപ്തും ഇതു സംബന്ധിച്ച നിര്‍ണായക ചര്‍ച്ചയിലാണെന്ന് യു.എസ് ദേശീയ സുരക്ഷാ വിഭാഗം അറിയിച്ചു.

യു.എസ് സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ഇന്ന് ഇസ്രായേലില്‍ എത്തും. സിവിലിയന്‍ കുരുതി ഒഴിവാക്കാന്‍ സാധ്യമായതൊക്കെ ചെയ്യുമെന്ന് ബ്ലിങ്കന്‍ പറഞ്ഞു. ഹമാസ് പിടികൂടിയവരില്‍ ഒരു ഇസ്രായേല്‍ വനിതയെയും രണ്ട് കുട്ടികളെയും വിട്ടയച്ചു. അമേരിക്കക്കാര്‍ ഉള്‍പ്പെടെ തടവിലുള്ളവരുടെ മോചനത്തിന് അറബ് രാജ്യങ്ങളുടെ മധ്യസ്ഥതയില്‍ ചര്‍ച്ചയാരംഭിച്ചു.

നാളെ ചേരുന്ന യു.എന്‍ രക്ഷാസമിതി ഗസ്സയിലെ ഗുരുതര സാഹചര്യം ചര്‍ച്ച ചെയ്യും. മാനുഷികനീതി പോലും തങ്ങള്‍ക്ക് നിഷേധിക്കപ്പെടുന്നതായി യു.എന്നിനു മുമ്പാകെ ഫലസ്തീന്‍ പ്രതിനിധി സംഘം ആരോപിച്ചു.

ഹമാസിനെതിരെ ഇസ്രായേലിന്റെ കരയുദ്ധവും ഏതു നിമിഷവും ഉണ്ടായേക്കുമെന്ന് റിപ്പോര്‍ട്ട്. ലക്ഷക്കണക്കിന് ഇസ്രായേല്‍ സൈനികര്‍ ഗസ്സ അതിര്‍ത്തിയില്‍ തമ്പടിച്ചിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. ദൗത്യം ഏതു നിമിഷവും തുടങ്ങുമെന്ന് ഇസ്രയേല്‍ വ്യക്തമാക്കി. ഹമാസിനെ നിരായുധീകരിക്കും വരെ യുദ്ധം തുടരുമെന്നും ഇസ്രായേല്‍ പ്രഖ്യാപിച്ചു. ഹമാസിന്റെ മുഴുവന്‍ നേതാക്കളെയും വകവരുത്തുമെന്ന് ഇസ്രയേല്‍ സൈന്യം മുന്നറിയിപ്പു നല്‍കി. കാലാള്‍പ്പട, പീരങ്കി സേന എന്നിവയ്ക്കു പുറമേ, 3,00,000 റിസര്‍വ് സൈനികരെയും ഗാസ അതിര്‍ത്തിക്കു സമീപത്തേക്ക് അയച്ചിട്ടുണ്ട്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക