15
Jun 2025
Fri
15 Jun 2025 Fri
gaza food aid

ഗസ: ദുരിതബാധിതര്‍ക്ക് ഭക്ഷണ വിതരണമെന്ന് പേരില്‍ ഗസയില്‍ ഇസ്രായേലും അമേരിക്കയും ചേര്‍ന്ന് ഒരുക്കുന്നത് മരണക്കെണി. (Israel kills over 70 in Gaza as 549 killed seeking aid in past month) യു.എസ്-ഇസ്രായേല്‍ പിന്തുണയോടെ പവര്‍ത്തിക്കുന്ന ഗസ ഹ്യുമാനിറ്റേറിയന്‍ ഫൗണ്ടേഷന്റെ സഹായം സ്വീകരിക്കാന്‍ കാത്ത് നില്‍ക്കവെ നാലാഴ്ച്ചക്കുള്ളില്‍ 549 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഗസാ ഗവണ്‍മെന്റ് മീഡിയ ഓഫീസാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. 549 പേര്‍ കൊല്ലപ്പെട്ടതിന് പുറമെ 4,066 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സഹായത്തിനായി കാത്ത് നിന്ന 39 ഓളം പേരെ കാണാതായതായും റിപ്പോര്‍ട്ടുകളുണ്ട്.

സഹായ കേന്ദ്രങ്ങളെ ‘മരണക്കെണികള്‍’ എന്നാണ് ഗസാ അതോറിറ്റി വിശേഷിപ്പിച്ചത്. ഇത്തരം ഭക്ഷണ വിതരണ കേന്ദ്രങ്ങളില്‍ നടക്കുന്നത് യുദ്ധ കുറ്റമാണ്. ഇതിന്റെ പൂര്‍ണ ഉത്തരവാദിത്തം ഇസ്രായേലിനാണെന്നും ്പ്രസ്താവനയില്‍ പറയുന്നു.

ALSO READ: ഖാംനഇയെ തേടി കൊലയാളി സംഘങ്ങളെ അയച്ചിരുന്നു; എന്നാല്‍ കണ്ടെത്താന്‍ പറ്റിയില്ലെന്ന് ഇസ്രായേല്‍

‘പട്ടിണി കിടക്കുന്ന സാധാരണക്കാരെ ഭക്ഷണത്തിന്റെ പേരില്‍ പ്രലോഭിപ്പിച്ച് മുന്‍കൂട്ടി നിശ്ചയിച്ച പദ്ധതി പ്രകാരം ആസൂത്രിതമായി ദിവസേന വെടിവച്ചുകൊല്ലുന്ന ഈ കുറ്റകൃത്യങ്ങളെ ഞങ്ങള്‍ ശക്തമായി അപലപിക്കുന്നു,’ ഗസയിലെ ഗവണ്‍മെന്റ് മീഡിയ ഓഫീസ് പറഞ്ഞു.

ഇസ്രഈല്‍ ഭക്ഷണത്തെ കൂട്ടക്കൊലയ്ക്കുള്ള ആയുധമായി ഉപയോഗിക്കുന്നുവെന്നും സഹായത്തിനെ ഉന്മൂലനത്തിനും ആധിപത്യത്തിനുമുള്ള ഉപകരണമാക്കി മാറ്റുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ 24 മണിക്കൂറിനിടെ ഇസ്രയേല്‍ ആക്രമണത്തില്‍ കുറഞ്ഞത് 100 ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായി മിഡില്‍ ഈസ്റ്റ് ഐ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഇതില്‍ മധ്യ ഗസയിലെ നെറ്റ്സാരിം പ്രദേശത്ത് മാനുഷിക സഹായം സ്വീകരിക്കാന്‍ ശ്രമിക്കുന്നതിനിടെയുണ്ടായ ഇസ്രയേല്‍ വെടിവെപ്പില്‍ മാത്രം എട്ട് പേര്‍ കൊല്ലപ്പെട്ടതായി വാര്‍ത്താ ഏജന്‍സിയായ വഫ വ്യക്തമാക്കി.

അതേസമയം, ഗസയില്‍ പതിനായിരക്കണക്കിന് പേര്‍ കൊടുംപട്ടിണിയിലാണെന്ന് യുഎന്‍ മനുഷ്യാവകാശ ഏജന്‍സി വ്യക്തമാക്കി.