Israeli attacks on Gaza kill 23 ഗസയിലുടനീളം ഇസ്രായേല്‍ നടത്തിയ ആക്രമണങ്ങളില്‍ 11 വയസ്സുകാരി ഉള്‍പ്പെടെ കുറഞ്ഞത് 23 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. മെഡിക്കല്‍ സ്രോതസ്സുകളെ ഉദ്ധരിച്ച് അല്‍ ജസീറയാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഒക്ടോബറില്‍ ‘വെടിനിര്‍ത്തല്‍’ ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും ഭീകരമായ ആക്രമണമാണ് ഇന്നലെ നടന്നത്.
|
ഗസ സിറ്റിയിലെ തുഫാ, സെയ്തൂണ്‍ പരിസരങ്ങളില്‍ നടന്ന ഷെല്ലാക്രമണത്തില്‍ 14 പേര്‍ കൊല്ലപ്പെട്ടു. തെക്കന്‍ ഗസയിലെ ഖാന്‍ യൂനിസിന് സമീപം കുടിയിറക്കപ്പെട്ടവര്‍ താമസിക്കുന്ന കൂടാരങ്ങള്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ നാല് പേരും അല്‍-മവാസിയിലെ കൂടാരങ്ങളില്‍ നടന്ന വ്യോമാക്രമണത്തില്‍ രണ്ട് പേരും കൊല്ലപ്പെട്ടു. ഇതില്‍ ഒരാള്‍ ഫലസ്തീന്‍ റെഡ് ക്രസന്റ് സൊസൈറ്റിയിലെ രക്ഷാപ്രവര്‍ത്തകനാണ്.
അമേരിക്കയുടെ മധ്യസ്ഥതയില്‍ നിലവില്‍ വന്ന വെടിനിര്‍ത്തല്‍ നിലനില്‍ക്കെയാണ് മുന്നറിയിപ്പൊന്നുമില്ലാതെ ഇസ്രായേല്‍ ജനവാസ മേഖലകളെ ലക്ഷ്യം വെക്കുന്നത്. ഗസയിലുടനീളം കഴിഞ്ഞ കുറച്ച് മണിക്കൂറുകളില്‍ ഇസ്രായേലിന്റെ സൈനിക നീക്കങ്ങള്‍ വര്‍ധിച്ചതായും ഡ്രോണുകള്‍ നിരന്തരം നിരീക്ഷണം നടത്തുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
മൃതദേഹങ്ങള്‍ കൈമാറി
ബുധനാഴ്ച, 54 ഫലസ്തീനികളുടെ മൃതദേഹങ്ങളും മനുഷ്യശരീരാവശിഷ്ടങ്ങള്‍ അടങ്ങിയ 66 പെട്ടികളും ഇസ്രായേല്‍ അധികൃതര്‍ റെഡ് ക്രോസിന് കൈമാറി. ഗസയിലെ മെഡിക്കല്‍ സംഘം ഇവ പരിശോധിച്ച ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
2023 ഒക്ടോബര്‍ 7-ന് യുദ്ധം ആരംഭിച്ചത് മുതല്‍ ഇതുവരെ 71,803 ഫലസ്തീനികള്‍ കൊല്ലപ്പെട്ടിട്ടുണ്ട്.
വെസ്റ്റ് ബാങ്കിലും ആക്രമണം
വെസ്റ്റ് ബാങ്കിലെ ജെറിക്കോയില്‍ ഇസ്രായേല്‍ സൈന്യം നടത്തിയ റെയ്ഡില്‍ 24 വയസ്സുള്ള സയീദ് നയല്‍ അല്‍-ഷെയ്ഖ് എന്ന യുവാവ് കൊല്ലപ്പെട്ടു.
റഫ അതിര്‍ത്തിയിലെ ഒഴിപ്പിക്കല്‍
ആക്രമണങ്ങള്‍ക്കിടയിലും ഗസയില്‍ നിന്നുള്ള രോഗികളെ ഈജിപ്തിലേക്ക് മാറ്റുന്നതിനുള്ള നടപടികള്‍ റഫ അതിര്‍ത്തിയില്‍ തുടരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഈ പ്രക്രിയയില്‍ ഇസ്രായേല്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
രോഗികളെ കൊണ്ടുപോകാനുള്ള മൂന്നാമത്തെ സംഘത്തിന്റെ ഏകോപനം ഇസ്രായേല്‍ ആദ്യം റദ്ദാക്കിയെങ്കിലും പിന്നീട് അനുമതി നല്‍കി. പ്രതിദിനം 50 പേരെ അനുവദിക്കുമെന്ന് ഇസ്രായേല്‍ പറഞ്ഞിരുന്നെങ്കിലും തിങ്കളാഴ്ച 5 പേരെയും ചൊവ്വാഴ്ച 16 പേരെയും മാത്രമാണ് അതിര്‍ത്തി കടക്കാന്‍ അനുവദിച്ചത്.
18,000-ത്തിലധികം രോഗികള്‍ അടിയന്തര ചികിത്സയ്ക്കായി പുറത്തേക്ക് പോകാന്‍ കാത്തിരിക്കുകയാണ്. ഇതില്‍ 440 പേരുടെ നില അതീവ ഗുരുതരമാണ്.
യുദ്ധസമയത്ത് ഗസയില്‍ നിന്ന് പുറത്തുപോയവര്‍ക്ക് തിരിച്ചുവരാന്‍ കര്‍ശനമായ സുരക്ഷാ പരിശോധനകള്‍ക്ക് വിധേയരാകേണ്ടി വരുന്നുണ്ട്. തിരികെയെത്തുന്നവര്‍ തങ്ങളെ കണ്ണുകെട്ടിയും കൈവിലങ്ങ് വെച്ചും ഇസ്രായേല്‍ സൈന്യം പീഡിപ്പിക്കുന്നതായി വെളിപ്പെടുത്തി.


