ജറൂസലം: സൈന്യം ദീര്‍ഘകാലം ഗസയില്‍ തുടരുമെന്ന് വെളിപ്പെടുത്തി ഇസ്രായേല്‍ സുരക്ഷാ മന്ത്രി അവി ഡിച്ചര്‍. (Israeli forces will remain in Gaza for a long time: Minister) മേഖലയില്‍ ഹമാസ് തിരിച്ചുവരുന്നത് തടയാന്‍ വേണ്ടിയാണിതെന്നും അദ്ദേഹം വ്യക്തമാക്കി.
|
ഗസയില്‍ ഇസ്രായേല്‍ പിടിച്ചെടുത്ത നെറ്റ്‌സരിം ഇടനാഴിയിലായിരിക്കും സൈനിക സാന്നിധ്യം തുടരുക. അധിനിവിഷ്ട വെസ്റ്റ് ബാങ്കിന്റെ സമാനരീതിയില്‍ ഗസയെ നിയന്ത്രിക്കുമെന്ന് ഡിച്ചര്‍ പറഞ്ഞു.
നെറ്റ്‌സരിമിലെ മുഴുവന്‍ കെട്ടിടങ്ങളും ഇതിനകം ബോംബിട്ട് തകര്‍ത്തു കഴിഞ്ഞു. ഇവിടെ വര്‍ഷങ്ങളോളം സൈനിക സാന്നിധ്യം നിലനിര്‍ത്തുകയാണ് ദൗത്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഗസയിലെ പല ഭാഗങ്ങളില്‍നിന്നും താമസക്കാരെ ഇസ്രായേല്‍ ഒഴിപ്പിക്കുന്നതായി നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇസ്രായേലിന്റേത് വംശഹത്യയാണെന്ന യു.എന്‍ റിപ്പോര്‍ട്ടിന് പിന്നാലെയാണ് ആഭ്യന്തര സുരക്ഷ സര്‍വിസ് ഏജന്‍സിയായ ഷിന്‍ ബെതിന്റെ മുന്‍ തലവനായിരുന്ന ഡിച്ചര്‍ നിലപാട് വ്യക്തമാക്കുന്നത്.
ഗസയില്‍നിന്ന് സൈന്യം പൂര്‍ണമായും പിന്മാറണമെന്ന ഫലസ്തീന്‍ ജനതയുടെ ആവശ്യം ഇസ്രായേല്‍ അംഗീകരിക്കില്ലെന്നാണ് പുതിയ വെളിപ്പെടുത്തല്‍ നല്‍കുന്ന സൂചന.
അടുത്തവര്‍ഷം അവസാനം വരെയെങ്കിലും മേഖലയില്‍ തുടരാനുള്ള തയാറെടുപ്പിലാണ് സൈന്യമെന്നാണ് ഇസ്രായേല്‍ പത്രം ഹാരെറ്റ്‌സ് റിപോര്‍ട്ട് ചെയ്യുന്നത്. ഇതിനായി മധ്യ, ഉത്തര ഗസയില്‍ പുതിയ നിരവധി സൈനിക താവളങ്ങള്‍ തുറന്നിട്ടുണ്ട്. സൈനിക വാഹങ്ങള്‍ വേഗത്തില്‍ കടന്നു പോകുന്നതിന് റോഡുകളുടെ വീതി വര്‍ധിപ്പിച്ചതായും സൈനിക ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് തയാറാക്കിയ റിപോര്‍ട്ട് പറയുന്നു.
കഴിഞ്ഞ 70 ദിവസങ്ങള്‍ ഈ മേഖലയില്‍ സൈനിക താവളങ്ങള്‍ നിര്‍മിക്കാന്‍വേണ്ടി ഫലസ്തീനികളുടെ വീടുകള്‍ തകര്‍ക്കാനാണ് ചെലവഴിച്ചതെന്ന് ഇസ്രായേലിന്റെ ഒരു ഉദ്യോഗസ്ഥന്‍ തുറന്നു പറഞ്ഞു. അതിശക്തമായ സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ചാണ് വീടുകള്‍ തകര്‍ത്തത്.
ഒരു വര്‍ഷത്തിലേറെയായി തുടരുന്ന ഇസ്രായേല്‍ വംശഹത്യയില്‍ ഇതുവരെ 44,363 ഫലസ്തീനികള്‍ക്ക് ജീവന്‍ നഷ്ടമായതായാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക്. 24 മണിക്കൂറിനിടെ മാത്രം ഗസ മുനമ്പില്‍ 100ലേറെ പേര്‍ കൊല്ലപ്പെടുകയും 137 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. രണ്ടു വീടുകള്‍ക്ക് മുകളില്‍ ബോംബിട്ടാണ് 75ഓളം പേരെ കൊലപ്പെടുത്തിയത്.


