25
Sep 2024
Sun
25 Sep 2024 Sun

കോഴിക്കോട്: ഉരുൾപൊട്ടൽ ദുരന്തക്കെടുതി നേരിടുന്ന വയനാടിന് വേണ്ടിയുള്ള മുസ്‌ലിം ലീഗിന്‍റെ ഫണ്ട് സമാഹരണം പൂർത്തിയായി. 36.08 കോടി രൂപയാണ് സമാഹരിച്ചത്. പ്രത്യേകം തയ്യാറാക്കിയ ആപ്പ് വഴിയാണ് ഫണ്ട് സമാഹരണം നടന്നത്. ഇതുകൂടാതെ 22 വീടുകളുടെ നിർമാണത്തിനുള്ള തുകയും രണ്ട് ഏക്കർ 10 സെന്‍റ് ഭൂമിയും സുമനസ്സുകൾ വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് മുസ്‌ലിം ലീഗ് അറിയിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടലിൽ സകലതും നഷ്ടമായവർക്ക് വേണ്ടിയുള്ള പുനരധിവാസ പദ്ധതികൾ ഫണ്ട് സമാഹരണത്തോടൊപ്പം ലീഗ് നടപ്പാക്കി വരുന്നുണ്ട്. ഇതിന്റെ ഭാഗമായി 691 കുടുംബങ്ങൾക്ക് 15,000 രൂപ വീതവും 57 വ്യാപാരികൾക്ക് അര ലക്ഷം രൂപ വീതവും അടിയന്തര സഹായം വിതരണം ചെയ്തു. വാഹനങ്ങൾ നഷ്ടമായവർക്ക് നാല് ജീപ്പുകളും മൂന്ന് ഓട്ടോറിക്ഷകളും രണ്ട് സ്‌കൂട്ടറുകളും കൈമാറി.

100 വീടുകൾ ഉൾപ്പെടെ സമഗ്രമായ പുനരധിവാസ പാക്കേജാണ് മുസ്‌ലിം ലീഗ് നടപ്പാക്കുന്നത്. വയനാടിന് വേണ്ടി ചെലവഴിക്കുന്ന തുക ആപ്പിൽ പ്രദർശിപ്പിക്കുന്നത് കാംപയിൻ അവസാനിച്ച ശേഷവും തുടരും. പുനരധിവാസത്തിന് വേണ്ടി രൂപീകരിച്ച പ്രത്യേക ഉപസമിതി അതാത് സമയങ്ങളിൽ യോഗം ചേർന്ന് ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. ഫണ്ട് സമാഹരണം വിജയിപ്പിക്കാൻ അധ്വാനിച്ച പാർട്ടി ഘടകങ്ങൾക്കും പ്രവർത്തകർക്കും സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ കൃതജ്ഞത അറിയിച്ചു.