ബെന്യാമിന്റെ നോവലിനെ ആസ്പദമാക്കി ബ്ലസി അണിയിച്ചൊരുക്കിയ ആടുജീവിതം സിനിമയിൽ അഭിനയിച്ചതിന് സൗദി ജനതയോട് മാപ്പ് പറഞ്ഞ് ജോർദാനി നടൻ ആകിഫ് നജം. ചിത്രത്തിൽ അഭിനയിച്ചതിൽ ഖേദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. സൗദി അറേബ്യയെയും അവിടുത്തെ അന്തസ്സുറ്റ ജനങ്ങളെയും മികച്ച അവസ്ഥയില്‍ കാണിക്കാനുള്ള ആഗ്രഹത്താലാണ് സിനിമയിൽ അഭിനയിച്ചത്. തിരക്കഥ പൂർണമായും വായിക്കാതിരുന്നതിനാൽ സിനിമ പുറത്തുവന്നതോടെയാണ് യഥാർഥ കഥ അറിഞ്ഞതെന്നും അദ്ദേഹം വെളിപ്പെടുത്തി.
|
സൗദികളുടെ ധീരതയും മനുഷ്യത്വവും പ്രതിഫലിപ്പിക്കുന്ന കഥാപാത്രമായതിനാലാണ് ആ വേഷം ചെയ്യാന്‍ താന്‍ സമ്മതിച്ചത്. സിനിമ കണ്ടപ്പോഴാണ് സിനിമയിലെ സൗദി വിരുദ്ധത മനസിലായത്. സിനിമയുടെ കഥയുമായി ബന്ധപ്പെട്ട എല്ലാ വിശദാംശങ്ങളും അറിഞ്ഞിരുന്നെങ്കില്‍ ഒരു സാഹചര്യത്തിലും അഭിനയിക്കുമായിരുന്നില്ല. ജോര്‍ദാന്‍ ജനതയ്ക്ക് സൗദി ഭരണാധികാരികളുമായും ജനങ്ങളുമായും സാഹോദര്യ, കുടുംബബന്ധങ്ങളുമുണ്ടെന്നും കിഫ് നജം പ്രസ്താവനയില്‍ പറഞ്ഞു.


