തിരുവനന്തപുരം: കരുവന്നൂർ സഹകരണ ബാങ്കുമായി ബന്ധപ്പെട്ടുള്ള ഇഡി അന്വേഷണം ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കുറ്റപ്പെടുത്തി. തിരുവനന്തപുരത്ത് ഒരുമണിക്കൂറോളം നീണ്ട വാർത്താ സമ്മേളനത്തിലാണ് മന്ത്രി ഇഡിയുടെ നീക്കത്തെ വിമർശിച്ചത്. സംസ്ഥാനത്തെ സഹകരണ മേഖലയെ തകർക്കുക എന്ന ഗൂഢലക്ഷ്യമാണ് കേന്ദ്ര സർക്കാരിനുള്ളത്. സിപിഐഎം നേതാക്കളെ മോശക്കാരാക്കാനാണ് ഇഡി ശ്രമമെന്നും മുഖ്യമന്ത്രി ആരോപിച്ചു.
|
കരുവന്നൂരിൽ ഇഡി അന്വേഷണം നടത്തി പുതിയതായി ഒന്നും കണ്ടെത്തിയിട്ടില്ല. ബാങ്കിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് 2021-ൽ തന്നെ സംസ്ഥാന പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. പൊലീസ്, ക്രൈംബ്രാഞ്ച് അന്വേഷണങ്ങൾ മികവുറ്റതായിരുന്നു. കരുവന്നൂരിലെ സംഭവം സർക്കാർ അതീവ ഗൗരവതരമായാണ് കണ്ടതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കരുവന്നൂർ ബാങ്ക് ക്രമക്കേടുമായി ബന്ധപ്പെട്ട ആരോപണങ്ങൾ സർക്കാരിനെതിരേയും പാർട്ടിക്കെതിരേയും ഉയരുന്നതിനിടെയാണ് മുഖ്യമന്ത്രി വാർത്താസമ്മേളനം വിളിച്ച് വിശദീകരണം നടത്തിയത്.
ആരോഗ്യമന്ത്രിയുടെ പെഴ്സനൽ സ്റ്റാഫംഗം കരാർ നിയമത്തിന് പണം വാങ്ങിയെന്ന ആരോപണത്തെക്കുറിച്ചുള്ള ചോദ്യത്തിനും മുഖ്യമന്ത്രി മറുപടി നൽകി. മന്ത്രിയുടെ പെഴ്സനൽ സ്റ്റാഫ് പണം വാങ്ങിയെന്ന ആരോപണത്തിന് പരാതിക്കാരനിൽ നിന്ന് പരാതി എഴുതി വാങ്ങിയിട്ടുണ്ടെന്നും ഇതേക്കുറിച്ച് അന്വേഷണം നടക്കുകയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





