22
Apr 2025
Wed
22 Apr 2025 Wed
amith orang

കോട്ടയത്ത് വൃദ്ധ ദമ്പതികള്‍ കൊല്ലപ്പെട്ട കേസില്‍ വീട്ടിലെ മുന്‍ ജീവനക്കാരനായിരുന്ന അസം സ്വദേശി പിടിയില്‍. (Kottayam double murder: Former employee arrested) ദമ്പതികളുടെ വീട്ടില്‍ ആറ് മാസം മുമ്പ് ജോലി ചെയ്തിരുന്ന അമിത് ഒറാങ് ആണ് പിടിയിലായത്. തൃശൂര്‍ മാളയിലെ മേലാടൂര്‍ എന്ന പ്രദേശത്ത് നിന്നാണ് പ്രതി പിടിയിലായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ആറ് മാസങ്ങള്‍ക്ക് മുമ്പ് ദമ്പതികളുടെ വീട്ടില്‍ നിന്ന് ഐഫോണ്‍ മോഷണം പോയിരുന്നു. ഇതേക്കുറിച്ച് നല്‍കിയ പരാതിയില്‍ അമിത് പിടിയിലായിരുന്നു. അന്ന് ശേഖരിച്ച വിരലടയാളവും ആയുധത്തിലുണ്ടായിരുന്ന കൊലപാതകത്തിന് ശേഷം വീട്ടില്‍ നിന്ന് ലഭിച്ച ആയുധത്തിലെ വിരലടയാളവും ഒന്നായിരുന്നു. ഈ സൂചനയാണ് പ്രതിയിലേക്കെത്തിച്ചത്. മാളയിലെ ഒരു കോഴി ഫാമില്‍ നിന്ന് പ്രതിയെ പിടികൂടിയത്.

ആറ് മാസത്തോളം പ്രതി ജയിലിലായിരുന്നു. ജാമ്യത്തിലെടുക്കാന്‍ പോലും ആരുമെത്തിയില്ല. ഏപ്രില്‍ 3നാണ് പ്രതി പുറത്തിറങ്ങിയത്. തന്നെ കേസില്‍ കുടുക്കിയതിലുള്ള പ്രതികാരമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് കരുതുന്നത്.

കോട്ടയത്തെ ബിനോ ലോഡ്ജിലായിരുന്നു മൂന്ന് ദിവസത്തോളം പ്രതി താമസിച്ചിരുന്നത്. ഇവിടെ നിന്നാണ് കൊലയ്ക്കുള്ള ആസൂത്രണം നടത്തിയത്. പോലീസിനെ വഴിതെറ്റിക്കാന്‍, ഉപയോഗിച്ചിരുന്ന ഒരു മൊബൈല്‍ തമിഴ്‌നാട്ടിലേക്കുള്ള വാഹനത്തില്‍ കടത്തിവിട്ടിരുന്നു.

കൊലപാതകത്തിന് ശേഷം വീട്ടിലെ സിസിടിവി കാമറയുടെ ഹാര്‍ഡ് ഡിസ്‌ക് പ്രതി എടുത്തു കൊണ്ടുപോയിരുന്നു. സാങ്കേതിക ജ്ഞാനം ഉള്ളയാളാണ് പ്രതിയെന്നാണ് പോലീസിന്റെ നിഗമനം.

ഈമാസം 21ന് രാത്രിയാണ് കോട്ടയത്തെ ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയത്തിന്റെ ഉടമ വിജയ കുമാര്‍(62), ഭാര്യ മീര എന്നിവര്‍ കൊല്ലപ്പെട്ടത്. രാവിലെ വീട്ടിലെത്തിയ ജോലിക്കാരിയാണ് രണ്ടുപേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. വീട്ടില്‍ ദമ്പതികള്‍ തനിച്ചായിരുന്നു. മകള്‍ വിദേശത്താണ്.