കൊൽക്കത്ത: കേരളത്തിലെ ബദ്ധ വൈരികൾ ആയ കോൺഗ്രസും ഇടതു പക്ഷവും ബംഗാളിൽ ഒന്നിക്കുന്നു. ഇന്ത്യാ മുന്നണിയുടെ ഭാഗമായിരുന്ന തൃണമൂൽ കോൺഗ്രസ് ബംഗാളിൽ ആകെയുള്ള 42 സീറ്റിലും തനിച്ച് മത്സരിക്കാൻ തീരുമാനിച്ചതോടെ ആണിത്.
|
കോൺഗ്രസ് 12 സീറ്റുകളിൽ മത്സരിച്ചേക്കും. ഇടതുപക്ഷ പാർട്ടികൾ 24 സീറ്റുകളിലും, അബ്ബാസ് സിധീഖിയുടെ ഇന്ത്യൻ സെക്യുലർ ഫ്രണ്ട് (ISF) ആറ് സീറ്റിലുമാകും മത്സരിക്കുക.
ഒരാഴ്ചത്തെ ചർച്ചകൾക്കൊടുവിലാണ് കോൺഗ്രസ് ഇടതുമുന്നണിയുമായും ഇന്ത്യൻ സെക്കുലർ മുന്നണിയുമായും (ഐഎസ്എഫ്) ലോക്സഭാ സീറ്റ് സംബന്ധിച്ച് ധാരണയിലെത്തിയിരിക്കിന്നത്. മുർഷിദാബാദ് സീറ്റ് സിപിഐഎമ്മിന് വിട്ടുനൽകാൻ കോൺഗ്രസ് തീരുമാനിച്ചു. പകരമായി കോൺഗ്രസിന് പുരുലിയ, റാണിഗഞ്ച് സീറ്റുകൾ നൽകും. സിപിഐഎം സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലിം മുർഷിദാബാദിൽ മത്സരിച്ചേക്കുമെന്നാണ് സൂചന.
കോൺഗ്രസിൻ്റെ തീരുമാനത്തിനായി കാത്തുനിൽക്കാതെ, ഇടതുപക്ഷം ഈ ആഴ്ച ആദ്യം 17 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരുന്നു ബാക്കി ഏഴ് പേരുകൾ കൂടി ഉടൻ പ്രഖ്യാപിച്ചേക്കും. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷവും കോൺഗ്രസും ഐഎസ്എഫും ഒരുമിച്ചാണ് മത്സരിച്ചത്. എന്നാല് ISF നിർത്തിയ ഒരാള് മാത്രം ജയിച്ചു. നിലവിൽ സിപിഎമ്മിനും കോൺഗ്രസിനും ബംഗാളിൽ എംഎൽഎമാർ ഇല്ല.
Lok Sabha Elections CPIM-Congress alliance in Bengal





