പശുവിനെ കശാപ്പ് ചെയ്യുന്നതിൽ പങ്കാളികളാവുന്നവരെയെല്ലാം തല്ലിക്കൊല്ലാൻ പ്രവർത്തകരോട് ആഹ്വാനം ചെയ്ത് ബിജെപി നേതാവ്. ഇതുവരെ തങ്ങൾ അഞ്ചുപേരെ കൊലപ്പെടുത്തിയതായും നേതാവ് പ്രവർത്തകരോടു പറഞ്ഞു. രാജസ്ഥാനിലെ ബിജെപി നേതാവ് ജ്ഞാൻ ദേവ് അഹൂജയാണ് ആൾക്കൂട്ടകൊലയ്ക്ക് പരസ്യമായി ആഹ്വാനം ചെയ്തത്.
|
ആൾക്കൂട്ടകൊലകൾക്ക് ഇരകളായ പെഹ് ലു ഖാന്റെയും റക്ബർ ഖാന്റെയും കൊലപ്പെടുത്തി സ്ഥലങ്ങളുടെ പേരെടുത്തു പറഞ്ഞാണ് മുൻ എംഎൽഎ കൂടിയായ നേതാവിന്റെ കൊലപാതകാഹ്വാനം ഉണ്ടായത്. ജ്ഞാൻ അഹുജ എംഎൽഎ ആയിരിക്കുന്ന സമയത്ത് സ്വന്തം മണ്ഡലത്തിലായിരുന്നു ഈ രണ്ട് കൊലപാതകങ്ങളും അരങ്ങേറിയതെന്നതും ശ്രദ്ധേയമാണ്.
കൊലപാതക ആഹ്വാന വീഡിയോ പുറത്തുവന്നതിനു പിന്നാലെ ഇയാൾക്കെതിരേ പൊലീസ് കേസെടുത്തു. കൊലപാതകം നടത്താൻ പ്രവർത്തകർക്ക് ഞാൻ അനുവാദം നൽകുകയാണ്. കേസിൽ പിടിയിലാവുന്നവരെ കുറ്റവിമുക്തരാക്കികൊള്ളാമെന്നും ഇയാൾ വാഗ്ദാനം നൽകുന്നുണ്ട്.
പെഹ് ലുഖാൻ 2017ലും റക്ബർ ഖാൻ 2018ലുമാണ് കൊല്ലപ്പെട്ടത്. ക്ഷീരകർഷകരായിരുന്നു ഇരുവരും. പശുക്കളെയുമായി വാഹനത്തിൽ വരുമ്പോഴാണ് കാലക്കടത്ത് ആരോപിച്ച് ഇരുവരെയും തല്ലിക്കൊന്നത്. പെഹ് ലുഖാനെ മർദ്ദിച്ചുകൊന്ന കേസിൽ പിടിയിലായ ആറുപേരെയും 2019ൽ രാജസ്ഥാൻ ഹൈക്കോടതി വെറുതെവിട്ടിരുന്നു. ഇതിനെതിരേ സംസ്ഥാനം ഭരിക്കുന്ന കോൺഗ്രസ് സർക്കാർ ഇതിനെതിരേ അപ്പീൽ നൽകിയിട്ടുണ്ട്.



