06
Feb 2025
Wed
06 Feb 2025 Wed
man arrested for killing cobbler as human sacrifice

നിധി കിട്ടാന്‍ നരബലി നടത്തണമെന്ന ജ്യോല്‍സ്യന്റെ വാക്ക് വിശ്വസിച്ച യുവാവ് 52കാരനെ കഴുത്തുവെട്ടിക്കൊന്നു. കര്‍ണാടകയിലെ ചിത്രദുര്‍ഗയിലാണ് സംഭവം. നരബലി നടത്തിയ ആനന്ദ് റെഡ്ഡിയെന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. പ്രഭാകര്‍ എന്നയാളാണ് കൊല്ലപ്പെട്ടത്. ചെരുപ്പുകുത്തിയായിരുന്നു പ്രഭാകര്‍.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ലിഫ്റ്റ് നല്‍കാമെന്ന് പറഞ്ഞു ബൈക്കില്‍ വിളിച്ചുകയറ്റിയ ശേഷമാണ് പ്രഭാകറിനെ ആനന്ദ് റെഡ്ഡി കൊലപ്പെടുത്തിയത്. ആളൊഴിഞ്ഞ സ്ഥലത്തെത്തിയപ്പോള്‍ ബൈക്ക് നിര്‍ത്തിയ ആനന്ദ് റെഡ്ഡി പെട്രോള്‍ തീര്‍ന്നുപോയെന്ന് പറയുകയും താഴെയിറങ്ങാന്‍ ആവശ്യപ്പെടുകയുമായിരുന്നു. പ്രഭാകര്‍ വാഹനത്തില്‍ നിന്ന് ഇറങ്ങി നിന്നപ്പോള്‍ കൈയില്‍ കരുതിയിരുന്ന കൊടുവാളെടുത്ത് ആനന്ദ് റെഡ്ഡി ആഞ്ഞുവെട്ടുകയായിരുന്നു. തുടര്‍ന്ന് ആനന്ദ് റെഡ്ഡി ഇവിടെ നിന്ന് രക്ഷപെട്ടു.

സാമ്പത്തികബുദ്ധിമുട്ട് നേരിട്ടതിനെ തുടര്‍ന്ന് പ്രതി ജ്യോത്സ്യനായ രാമകൃഷ്ണനെ സമീപിക്കുകയായിരുന്നു. നരബലി നടത്തിയാല്‍ പരശുരാംപുര മേഖലയില്‍നിന്ന് നിധികിട്ടുമെന്ന് രാമകൃഷ്ണന്‍ ആനന്ദിനെ വിശ്വസിപ്പിച്ചു. തുടര്‍ന്നാണ് ആനന്ദ് റെഡ്ഡി ഇരയ്ക്കുവേണ്ടി വലവീശാന്‍ തുടങ്ങിയത്.

ഫെബ്രുവരി 9ന് പരശുരാംപുര്‍ ബസ് സ്റ്റോപ്പില്‍ ആനന്ദ് റെഡ്ഡി ബൈക്കുമായി കാത്തുകിടന്നു. ഇവിടെ നില്‍ക്കുമ്പോഴാണ് പ്രഭാകര്‍ നടന്നുപോവുന്നതുകണ്ടത്. എവിടെ പോകുവാണെന്ന് ചോദിച്ചപ്പോള്‍ വീട്ടിലേക്കാണെന്ന് പ്രഭാകര്‍ മറുപടി നല്‍കി. ഇതോടെ താന്‍ വീട്ടിലെത്തിക്കാമെന്ന് വാഗ്ദാനം നല്‍കി ആനന്ദ് റെഡ്ഡി പ്രഭാകറിനെ ബൈക്കില്‍ കയറ്റുകയായിരുന്നു.

വെട്ടേറ്റ പ്രഭാകര്‍ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. മൃതദേഹം കണ്ടെത്തിയവര്‍ വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു. 24 മണിക്കൂറിനുള്ളില്‍ തന്നെ പോലീസ് പ്രതിയെ പിടികൂടി. ചോദ്യംചെയ്യലില്‍ ആനന്ദ് റെഡ്ഡി കുറ്റസമ്മതം നടത്തുകയും ചെയ്തു.

ALSO READ: നാലുവയസ്സുകാരിയെ നരബലി കൊടുത്ത് അമ്മായി

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക