17
Sep 2025
Fri
17 Sep 2025 Fri

കാട്ടുപന്നിയെ വേട്ടയാടി മാംസം വിറ്റുവെന്ന കുറ്റം ചുമത്തി വനംവകുപ്പ് അറസ്റ്റ് ചെയ്ത യുവാവിനെ ജാമ്യത്തില്‍ ഇറങ്ങിയ ശേഷം മരിച്ച നിലയില്‍ കണ്ടെത്തി. ഓട്ടോഡ്രൈവറായ തൃശൂര്‍ കാഞ്ഞിരക്കോട് വടക്കന്‍ വീട്ടില്‍ മിഥുനെയാണ് (30) ഇന്ന് രാവിലെ വീടിനു സമീപത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് മിഥുന്‍ ഉള്‍പ്പെടെ മൂന്നു പേരെ വടക്കാഞ്ചേരി റെയിഞ്ച് ഫോറസ്റ്റ് ഓഫിസറുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്യുകയായിരുന്നു. വ്യാഴാഴ്ച ജാമ്യത്തില്‍ ഇറങ്ങിയ മിഥുന്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്ന് വീട്ടുകാര്‍ പറയുന്നു. വെള്ളിയാഴ്ച രാവിലെ മിഥുനെ കാണാതായതിനെത്തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.

സംഭവത്തില്‍ വനം വകുപ്പിനെതിരേ നാട്ടുകാര്‍ പ്രതിഷേധിച്ചു. തഹസില്‍ദാര്‍ സ്ഥലത്തെത്തിയിട്ട് മൃതദേഹം ഇറക്കിയാല്‍ മതിയെന്നായിരുന്നു നാട്ടുകാരുടെ നിലപാട്. വിവരമറിഞ്ഞ് വടക്കാഞ്ചേരി പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ച് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

ALSO READ: സ്വര്‍ണം വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയിലെത്തി മാല മോഷ്ടിച്ച യുവതി അറസ്റ്റില്‍