അമ്മായിയമ്മ ഉണ്ടാക്കിയ ഭക്ഷണം കഴിക്കാത്തതിന് യുവാവിനെ ഭാര്യ കുത്തിപ്പരിക്കേൽപ്പിച്ചു. ബംഗളൂരുവിലാണ് സംഭവം. തന്റെ അമ്മയുണ്ടാക്കിയ ഭക്ഷണം ഭർത്താവ് കഴിക്കാൻ കൂട്ടാക്കാത്തതിനെ ചൊല്ലി ഭാര്യ വഴക്കിടുകയും കത്രികയെടുത്ത് കുത്തുകയുമായിരുന്നു. നിരവധി തവണ യുവാവിന് കുത്തേറ്റു. ജൂൺ 26ന് രാത്രി 11.30ഓടെയായിരുന്നു സംഭവം.
|
കുത്തേറ്റ യുവാവ് പിന്നീട് പോലീസിൽ പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിയുന്നത്. തമിഴ്നാട് സ്വദേശിയായ യുവാവും കർണാടക സ്വദേശിനിയായ യുവതിയും 2021ലാണ് വിവാഹിതരായത്. പ്രണയവിവാഹമായിരുന്നു ഇരുവരുടേതും.
ജൂൺ 26ന് ഇരുവരും മകനുമൊത്ത് പാർക്കിൽ പോവുകയും രാത്രി 9ഓടെ വീട്ടിലെത്തുകയും ചെയ്തു. ഭാര്യയെയും മകനെയും വീട്ടിലാക്കിയ ശേഷം യുവാവ് സമീപത്തുള്ള ബാറിലേക്ക് പോവുകയും ഇവിടെ നിന്ന് മദ്യപിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്തു. ഇതിനു ശേഷം വീട്ടിലെത്തിയ ഭർത്താവിന് ഭാര്യ ഭക്ഷണം വിളമ്പി നൽകി. താൻ ബാറിൽ നിന്ന് ഭക്ഷണം കഴിച്ചുവെന്നും അതിനാൽ വീണ്ടും കഴിക്കാനാവില്ലെന്നും യുവാവ് മറുപടി നൽകി. ഇതോടെ കുപിതയായ ഭാര്യ വഴക്കിടുകയും കത്രികയെടുത്ത് ഭർത്താവിനെ കുത്തുകയുമായിരുന്നു.
കഴുത്തിന് കുത്താനുള്ള ശ്രമത്തിൽ ഒഴിഞ്ഞുമാറാൻ ശ്രമിച്ചതോടെ താടിയിൽ കുത്തേറ്റു. ആക്രമണത്തിൽ നിന്ന് ഓടിരക്ഷപെടാനുള്ള ശ്രമത്തിനിടെ പിന്നിൽ നിന്നും കുത്തേറ്റു. ഓടി വീടിനു സമീപത്തു താമസിക്കുന്ന ഭാര്യയുടെ മാതാവിന്റെ അടുത്തെത്തി പരാതി പറഞ്ഞപ്പോൾ കേസ് കൊടുത്താളാനായിരുന്നു അമ്മായിയമ്മയുടെ മറുപടിയെന്നും യുവാവ് പരാതിയിൽ പറയുന്നു. യുവാവിന്റെ പരാതിയിൽ പോലീസ് വിവിധ വകുപ്പുകൾ ചുമത്തി ഇയാളുടെ ഭാര്യക്കെതിരേ കേസെടുത്തിട്ടുണ്ട്.





