ന്യൂഡൽഹി: മുതിർന്ന എ.എ.പി നേതാവും ഡൽഹി മുൻ ഉപുഖ്യമന്ത്രിയുമായ മനീഷ് സിസോദിയയ്ക്ക് ഇടക്കാല ജാമ്യം. ഡൽഹി മദ്യനയ കുംഭകോണക്കേസിൽ അറസ്റ്റിലായ അദ്ദേഹത്തിന് ഏതാനും മണിക്കൂറുകൾ നേരത്തേക്കാണ് ജാമ്യം അനുവദിച്ചത്. അസുഖബാധിതയായ ഭാര്യയ്‌ക്കൊപ്പം ഇന്ന് രാവിലെ 10 മുതൽ വൈകീട്ട് അഞ്ചുവരെ ചെലവഴിക്കാൻ ഡൽഹി ഹൈക്കോടതിയാണ് അനുമതി നൽകിയത്. ഭാര്യയുടെ മെഡിക്കൽ രേഖകളും കോടതി ആവശ്യപ്പെട്ടു. കുടുംബാംഗങ്ങൾ ഒഴികെ ആരെയും കാണാനും ഇന്റർനെറ്റ് ഉപയോഗിക്കാനും മാധ്യമങ്ങളുമായി സംസാരിക്കാനും സിസോദിയക്ക് അനുമതിയില്ല.
ഫെബ്രുവരി 26നാണ് സിസോദിയയെ സി.ബി.ഐ അറസ്റ്റ് ചെയ്തത്. പിന്നീട് മദ്യനയവുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിച്ചെന്ന് ആരോപിച്ച് ഇ.ഡി മറ്റൊരു കേസും രജിസ്റ്റർ ചെയ്യുകയായിരുന്നു.
|
ഭാര്യയുടെ ആരോഗ്യനില മോശമാണെന്ന് ചൂണ്ടിക്കാട്ടിയാണ് മനീഷ് സിസോദിയ ഇടക്കാല ജാമ്യം തേടിയത്. ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയാൻ മാറ്റി. ആരോപണങ്ങൾ ഗൗരവതരമാണെന്ന് ചൂണ്ടിക്കാട്ടി മൂന്ന് ദിവസം മുമ്പ് ഡൽഹി ഹൈക്കോടതി സിസോദിയയുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു.





