സിനിമയിൽ നായിക ആക്കാമെന്ന് വാഗ്ദാനം ചെയ്ത് പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്തതായി പരാതി. നിർമാതാവാണെന്ന് അവകാശപ്പെട്ടെത്തിയ ആളാണ് ബലാത്സംഗം ചെയ്തത്. തമിഴ്നാട് കരൂർ ജില്ലയിലെ നല്ലിയംപാളയം സ്വദേശി പാർഥിബനാണ് പ്രതി. ഇയാൾക്കെതിരെ പൊള്ളാച്ചിയിലെ വനിതാ പൊലീസ് പോക്സോ കേസെടുത്തു. 2019ലാണ് സംഭവം.
|
ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് ചെന്നൈ സ്വദേശിനി പരാതി നൽകിയത്. സംഭവം നടക്കുമ്പോൾ പെൺകുട്ടിക്ക് 17 വയസായിരുന്നു. സിനിമയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാൻ നടിയെ ആവശ്യമുണ്ട് എന്ന് സോഷ്യൽമീഡിയയിൽ പരസ്യം കണ്ടാണ് പെൺകുട്ടി അതിൽ നൽകിയിരുന്ന നമ്പരിൽ വിളിക്കുന്നത്.
പൊള്ളാച്ചിയിലെ ലോഡ്ജിലേക്ക് വരാൻ നിർമാതാവ് ആവശ്യപ്പെട്ടു. ഇതു പ്രകാരം പെൺകുട്ടി അവിടെയെത്തി. തുടർന്ന് അയാൾ പീഡിപ്പിക്കുകയായിരുന്നെന്ന് പെൺകുട്ടിയുടെ പരാതിയിൽ പറയുന്നു. വർഷങ്ങളോളം പീഡനം തുടർന്നെന്നും സിനിമയിൽ വാഗ്ദാനം ചെയ്ത വേഷം തന്നില്ലെന്നും യുവതിയുടെ പരാതിയിൽ പറഞ്ഞു.
ഒരിക്കൽ ഗർഭിണിയായതിനെ തുടർന്ന് ഗർഭഛിദ്രം ചെയ്യാൻ പ്രതി നിർബന്ധിച്ചതായും യുവതി ആരോപിച്ചു. പ്രതി വിവാഹം കഴിക്കാമെന്ന് ഉറപ്പ് നൽകിയെങ്കിലും പിന്നീട് ഫോൺ പോലും എടുക്കാതെയായി. തുടർന്നാണ് പരാതി നൽകിയതെന്നും യുവതി പറഞ്ഞു. പ്രതിക്കായി തിരച്ചിൽ ഊർജിതമാക്കിയതായി പൊലീസ് പറഞ്ഞു.



