28
Apr 2023
Fri
28 Apr 2023 Fri

തൊടുപുഴ: ഇടുക്കി, ചിന്നക്കനാൽ, ശാന്തൻപാറ മേഖലകളിൽ നാട്ടുകാർക്ക് ശല്യക്കാരനായ അരിക്കൊമ്പനെ പിടികൂടി കാടുമാറ്റാനുള്ള മിഷൻ അരിക്കൊമ്പൻ ആരംഭിച്ചു. പുലർച്ചെ നാലേ മുക്കാലോടെ ദൗത്യസംഘം കാടുകയറി. വനം വകുപ്പിന്റെ പദ്ധതികൾ ലക്ഷ്യം കണ്ടാൽ ഇടുക്കി ജില്ലയിലെ ചിന്നക്കനാലിനെയും പരിസരപ്രദേശങ്ങളെയും വർഷങ്ങളായി അടക്കി ഭരിച്ച അരിക്കൊമ്പൻ എന്ന കാട്ടാന ഇന്നു പിടിയിലാവും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വനംവകുപ്പിന്റെ വെറ്റിനറി സർജൻ ഡോ. അരുൺ സഖറിയയുടെ നേതൃത്വത്തിൽ നൂറ്റമ്പതോളം പേരാണ് കാടുകയറിയത്. രാവിലെ 6.45 ഓടെ ദൗത്യ സംഘം അരിക്കൊമ്പനെ കണ്ടെത്തി. അരിക്കൊമ്പൻ ഇപ്പോൾ ട്രാക്കിങ് ടീമിന്റെ നിരീക്ഷണത്തിലാണ്.

അരിക്കൊമ്പനൊപ്പം മറ്റ് ഏതാനും ആനകളും ഉണ്ടെന്നാണ് റിപ്പോർട്ടുകൾ. കുങ്കിയാനകൾ അരിക്കൊമ്പന് സമീപത്തേക്ക് പോകുകയാണ്. സിമന്റുപാലം മേഖലയിൽവെച്ച് മയക്കുവെടി വയ്ക്കാനാണ് തീരുമാനം. കാലാവസ്ഥ അനുകൂലമാണെന്നും, അരിക്കൊമ്പനെ ഇന്നു തന്നെ പിടികൂടാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ദൗത്യസംഘം സൂചിപ്പിച്ചു.

ആനയെ പിടികൂടിയ ശേഷം എവിടേക്കാണ് കൊണ്ടുപോകുന്നതെന്ന് വനംവകുപ്പ് വെളിപ്പെടുത്തിയിട്ടില്ല. കോടതി നിർദേശപ്രകാരം രഹസ്യമായാണ് നടപടികൾ. അരിക്കൊമ്പനെ പിടികൂടാനുള്ള ദൗത്യത്തിന്റെ പശ്ചാത്തലത്തിൽ പ്രദേശത്ത് വെള്ളിയാഴ്ച പുലർച്ചെ നാലര മുതൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. സഞ്ചാരികൾക്കും നിയന്ത്രണമേർപ്പെടുത്തി.