27
May 2024
Sun
27 May 2024 Sun

അഹ്‌മദാബാദ്: വംശീയ വിദ്വേഷം വിതച്ച് വോട്ട് തട്ടാന്‍ പച്ചക്കള്ളം തട്ടിവിടുന്നത് തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അധികാരത്തിലെത്തിയാല്‍ സര്‍ക്കാര്‍ ടെന്‍ഡറുകളില്‍ മുസ്ലിംകള്‍ക്ക് പ്രത്യേക ക്വാട്ട നല്‍കുമെന്ന് കോണ്‍ഗ്രസ് പ്രകടന പത്രികയിലുണ്ടെന്നാണ് പുതിയ നുണ. ( modi-spreading-muslim-hatred-again )

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അപ്പോള്‍ ഇനി മുതല്‍ സര്‍ക്കാര്‍ കരാറുകള്‍ മതത്തിന്റെ അടിസ്ഥാനത്തില്‍ നല്‍കുമോ എന്നും അതിനായി സംവരണം ഏര്‍പ്പെടുത്തുമോ എന്നുമായിരുന്നു ഗുജറാത്തിലെ തിരഞ്ഞെടുപ്പ് പൊതു യോഗത്തില്‍ മോദിയുടെ ചോദ്യം.

ലോക് സഭാ തിരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് പ്രകടന പത്രികയില്‍ മുസ്ലിംകള്‍ക്ക് ക്വാട്ട ഏര്‍പ്പെടുത്താന്‍ നിര്‍ദേശിക്കുന്നുണ്ടെന്ന മോദിയുടെ പരാമര്‍ശം പച്ചക്കള്ളമാണെന്ന് പ്രകടന പത്രിക പരിശോധിച്ചാല്‍ ബോധ്യപ്പെടും. കോണ്‍ഗ്രസ് പ്രകടന പത്രികയില്‍ രണ്ടിടത്താണ് പൊതു മരാമത്ത് കരാറുകളെ കുറിച്ച് പരാമര്‍ശിക്കുന്നത്. ആദ്യത്തേത് സമത്വം എന്ന തലക്കെട്ടിന് കീഴിലും രണ്ടാമതായി മതഭാഷാ ന്യൂനപക്ഷം എന്ന വിഭാഗത്തിലും.

പട്ടികജാതി/ പട്ടിക വര്‍ഗ വിഭാഗങ്ങളിലുള്ള കരാറുകാര്‍ക്ക് കൂടുതല്‍ പൊതുമരാമത്ത് കരാറുകള്‍ നല്‍കുമെന്ന് പ്രകടന പത്രികയില്‍ വ്യക്തമായി പറയുന്നു. എന്നാല്‍, ന്യൂനപക്ഷങ്ങള്‍ക്ക് പൊതുമരാമത്ത് കരാറുകളില്‍ വിവേചനമില്ലാതെ ന്യായമായ വിഹിതം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കും എന്ന് മാത്രമാണ് പറയുന്നത്. അതായത് മുസ്ലിംകള്‍ എന്ന് എടുത്ത് പറയുന്നില്ലെന്ന് മാത്രമല്ല, ന്യൂനപക്ഷങ്ങള്‍ക്ക് അര്‍ഹമായത് നല്‍കും എന്ന് മാത്രമാണ് പ്രകടന പത്രികയിലുള്ളത്.

ഈ പരാമര്‍ശത്തെ വളച്ചൊടിച്ചാണ് വര്‍ഗീയ ധ്രൂവീകരണം സൃഷ്ടിക്കും വിധം മോദി അവതരിപ്പിച്ചത്. വ്യാഴാഴ്ച്ച ഗുജറാത്തിലെ സുരേന്ദ്ര നഗറില്‍ ഒരു റാലിയെ അഭിസംബോധന ചെയ്യവേയാണ് മോദി ഈ പരാമര്‍ശം നടത്തിയത്.