23
Aug 2025
Thu
23 Aug 2025 Thu
muslim youth killed in maharashtra

മഹാരാഷ്ട്രയില്‍ സംഘപരിവാര ഗുണ്ടകളുടെ ആള്‍ക്കൂട്ടക്കൊല. ഹിന്ദു പെണ്‍കുട്ടിയോട് സംസാരിച്ചതിനാണ് യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് കൊലപ്പെടുത്തിയത്. ജല്‍ഗാവ് ജില്ലയിലെ ഛോട്ടി ബെതവാദ് ഗ്രാമത്തിലുള്ള 21 കാരനായ സുലൈമാന്‍ റഹീം ഖാന്‍ ആണ് കൊല്ലപ്പെട്ടത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പ്ലസ്ടു പൂര്‍ത്തിയാക്കിയ സുലൈമാന്‍ പൊലിസ് റിക്രൂട്ട്മെന്റ് പരീക്ഷയ്ക്കായി തയാറെടുത്തുനില്‍ക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് കുടുംബം പറയുന്നത് ഇങ്ങനെ: പൊലിസ് പോസ്റ്റിലേക്ക് അപേക്ഷിക്കാനായി സുലൈമാന്‍ തൊട്ടടുത്തുള്ള നഗരമായ ജാംനഗറിലേക്ക് പോയി. അവിടെവച്ച് സുഹൃത്തായ പെണ്‍കുട്ടിയെ കണ്ടപ്പോള്‍ ചായ കുടിക്കാനായി കഫേയില്‍ കയറി.

ALSO READ: തുര്‍ക്കിക്കും ഒമാനും പിന്നാലെ റോബ്ലോക്‌സ് ഓണ്‍ലൈന്‍ ഗെയിമിന് നിരോധനമേര്‍പ്പെടുത്തി ഖത്തര്‍

ഇതു ശ്രദ്ധയില്‍പ്പെട്ട തീവ്രഹിന്ദുത്വസംഘനടയില്‍പ്പെട്ട ഒരു ഡസനിലധികം പേര്‍ കഫേയിലേക്ക് കയറി വന്ന് മര്‍ദ്ദിച്ചവശനാക്കിയ ശേഷം വാഹനത്തില്‍ തട്ടിക്കൊണ്ടുപോവുകയായിരുന്നു. കിലോമീറ്ററുകളോളം സഞ്ചരിച്ച വാഹനത്തിന് അകത്ത് വച്ച് സുലൈമാനെ ഇരുമ്പുദണ്ഡും മറ്റും ഉപയോഗിച്ച് തല്ലിച്ചതക്കുകയും മരിച്ചെന്ന് ഉറപ്പാക്കിയതോടെ വീടിന് സമീപം ഉപേക്ഷിക്കുകയുമായിരുന്നു. തുടര്‍ന്ന് സുലൈമാന്റെ പിതാവിനെയും മാതാവിനെയും സംഘം മര്‍ദിച്ചു.

‘എന്റെ മകന്റെ ശരീരത്തില്‍ മുറിവുകളില്ലാതെ ഒരു ഇഞ്ച് പോലും ഉണ്ടായിരുന്നില്ല. അവര്‍ അവനെ മര്‍ദ്ദിച്ചു കൊന്നു. ഞങ്ങള്‍ അവനെ രക്ഷിക്കാന്‍ ശ്രമിച്ചപ്പോള്‍, അവര്‍ എനിക്കും എന്റെ ഭാര്യക്കും മകള്‍ക്കും നേരെ അക്രമം നടത്തി. സുലൈമാന്‍ എന്റെ ഏക മകനായിരുന്നു. കുറ്റവാളികള്‍ക്ക് നിയമത്തിന് നല്‍കാന്‍ കഴിയുന്ന ഏറ്റവും കഠിനമായ ശിക്ഷ ലഭിക്കുന്നതുവരെ ഞാന്‍ വിശ്രമിക്കില്ല, ‘ സുലൈമാന്റെ പിതാവ് റഹിം ഖാന്‍ പറഞ്ഞു.

സംഭവത്തില്‍ സുലൈമാന്റെ കുടുംബം നല്‍കിയ പരാതിയില്‍ കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍, കലാപം, നിയമവിരുദ്ധമായി ഒത്തുകൂടല്‍ എന്നീ വകുപ്പുകള്‍ പ്രകാരം ജാംനഗര്‍ പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തു. നാല് പേരെ അറസ്റ്റ് ചെയ്തു. പ്രതിചേര്‍ക്കപ്പെട്ട ബാക്കിയുള്ളവര്‍ ഒളിവിലാണ്.

ആള്‍ക്കൂട്ട കൊലപാതകത്തെ മജ്ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍ നേതാവ് ഇംതിയാസ് ജലീല്‍ അപലപിച്ചു.
കൊലപാതകത്തെ തുടര്‍ന്ന് ജാംനഗറില്‍ സംഘര്‍ഷാവസ്ഥ ഉടലെടുത്തു. പ്രതികള്‍ക്കെതിരെ മഹാരാഷ്ട്ര സംഘടിത കുറ്റകൃത്യ നിയന്ത്രണ നിയമപ്രകാരം കേസെടുക്കണമെന്ന് ബന്ധുക്കളും സമുദായ നേതാക്കളും ആവശ്യപ്പെട്ടു.