15
Aug 2023
Fri
15 Aug 2023 Fri

അവാര്‍ഡിന്റെ വില കളയരുത്; ‘കശ്മീരി’ ഫയല്‍സിന് അവാര്‍ഡ് നല്‍കിയതിനെ വിമര്‍ശിച്ച് എം.കെ സ്റ്റാലിന്‍

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ചെന്നൈ: സംഘ്പരിവാര്‍ പ്രൊപ്പഗണ്ട സിനിമയായ ‘കശ്മീര്‍ ഫയല്‍സിന്’ ദേശീയ ചലച്ചിത്ര പുരസ്‌കാരം നല്‍കിയതിനെ വിമര്‍ശിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനും ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ലയും. വിലകുറഞ്ഞ രാഷ്ട്രീയത്തിന് വേണ്ടി ദേശീയ അവാര്‍ഡുകളുടെ വില കളയരുതെന്ന് അദ്ദേഹം പറഞ്ഞു. ‘ദ കശ്മീര്‍ ഫയല്‍സി’ന് ദേശീയ അവാര്‍ഡ് നല്‍കിയത് അത്ഭുതപ്പെടുത്തി. തരംതാണ രാഷ്ട്രീയ നേട്ടത്തിനായി ദേശീയ അവാര്‍ഡിന്റെ വില കളയരുത്. സിനിമാ സാഹിത്യ പുരസ്‌കാരങ്ങളില്‍ രാഷ്ട്രീയ ചായ്‌വ് ഇല്ലാത്തതാണ് നല്ലതെന്നും സ്റ്റാലിന്‍ അഭിപ്രായപ്പെട്ടു.

അവാര്‍ഡ് ജേതാക്കളെ അഭിനന്ദിക്കാനായി അദ്ദേഹം ട്വിറ്റില്‍ പങ്കുവച്ച കുറിപ്പിലാണ് ഇക്കാര്യം പറഞ്ഞത്. ഏറ്റവും മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ട ‘കടൈസി വിവസായി’യുടെ അണിയറ പ്രവര്‍ത്തകരെയും നടന്മാരായ വിജയന്‍ സേതുപതി, മണികണ്ഠന്‍ എന്നിവരെയും മികച്ച ഗായികയായി തെരഞ്ഞെടുക്കപ്പെട്ട ശ്രേയാഘോഷല്‍, പ്രത്യേക ജൂറി പുരസ്‌കാരം നേടിയ സംഗീതസംവിധായകന്‍ ശ്രീകാന്ത് ദേവ, മികച്ച വിദ്യാഭ്യാസ ചലച്ചിത്ര വിഭാഗത്തില്‍ പുരസ്‌കാരത്തിന് തിരഞ്ഞെടുക്കപ്പെട്ട ‘സിര്‍പ്പി’കളുടെ അണിയപ്രവര്‍ത്തകരെയും എം.കെ സ്റ്റാലിന്‍ അഭിനന്ദിച്ചു.

അവാര്‍ഡ് പ്രഖ്യാപനത്തിന്റെ വാര്‍ത്ത പങ്കുവച്ച് ദേശീയോദ്ഗ്രഥനം എന്ന് മാത്രം പറഞ്ഞ് ചിരിയുടെ ഇമോജിയിട്ടാണ് പ്രഖ്യാപനത്തെ ഉമര്‍ അബ്ദുല്ല പരിസഹിച്ചത്.

ഇന്നലെയാണ് 69 മത് ദേശീയ ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപിച്ചത്. മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടത് അല്ലു അര്‍ജുന്‍ (ചിത്രം ‘പുഷ്പ’) ആണ്. മികച്ച നടിമാരായി തെരഞ്ഞെടുക്കപ്പെട്ടത് ആലിയ ഭട്ടും (ചിത്രം ‘ഗംഗുഭായ് കത്തിയാവഡി’) കൃതി സനോണും (‘മിമി’). മികച്ച നടനുള്ള പ്രത്യേക പരാമര്‍ശം ഇന്ദ്രന്‍സിന് ‘ഹോമി’ലൂടെ ലഭിച്ചു.