അഹില്യാനഗർ (മഹാരാഷ്ട്ര): ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയായ ‘നീറ്റിൽ’ (NEET) പ്രതീക്ഷിച്ച മാർക്ക് ലഭിക്കാത്തതിനെ തുടർന്ന് അഹില്യാനഗർ ജില്ലയിൽ വിദ്യാർത്ഥിനി ജീവനൊടുക്കി. ജലാൽപൂർ ഗ്രാമവാസിയായ അങ്കിത സാംഗ്ലെയെ ആണ് സ്വന്തം വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
|
നീറ്റ് പരീക്ഷയിൽ 166 മാർക്ക് മാത്രമാണ് അങ്കിതയ്ക്ക് ലഭിച്ചിരുന്നത്. ഇതിനുശേഷം വിദ്യാർത്ഥിനി കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. ശനിയാഴ്ച വൈകീട്ട് 4.30 ഓടെയാണ് അങ്കിതയെ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
സംഭവസ്ഥലത്തുനിന്ന് മറാത്തിയിൽ എഴുതിയ ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തിട്ടുണ്ട്.
“എനിക്ക് നിങ്ങളേറെ സ്നേഹം നൽകി, പക്ഷേ നിങ്ങളുടെ ഒരു ആഗ്രഹം പോലും എനിക്ക് നിറവേറ്റാനായില്ല. അമ്മേ, എല്ലാ പ്രതിസന്ധികളിലും ഒരു കൂട്ടുകാരിയെപ്പോലെ അമ്മ എന്നെ പിന്തുണച്ചു. ദാദാ (ജ്യേഷ്ഠൻ), നീയെന്നെ ഒരുപാട് പിന്തുണച്ചു. അമ്മയെക്കാളും അച്ഛനെക്കാളും കൂടുതൽ നീയെന്നെ സ്നേഹിച്ചു. എന്റെ മരണത്തിന് നിങ്ങൾ ആരും ഉത്തരവാദികളല്ല” – ആത്മഹത്യാക്കുറിപ്പിൽ പറയുന്നു.
“ഞാൻ നീറ്റ് പരീക്ഷയ്ക്കായി പഠിച്ചപ്പോൾ നിങ്ങൾ എനിക്കായി എല്ലാം ത്യജിച്ചു. പക്ഷേ നിങ്ങളുടെ ആഗ്രഹങ്ങൾ നിവർത്തിക്കാനാകാതെ ഞാൻ പരാജയപ്പെട്ടു” – അങ്കിത കുറിച്ചു. അമ്മയെയും അച്ഛനെയും നന്നായി നോക്കണമെന്നും അവരെ ഒരു കുറവുമറിയിക്കരുതെന്നും ജ്യേഷ്ഠനോട് കത്തിൽ അഭ്യർത്ഥിക്കുന്നുണ്ട്.
സംഭവത്തിൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Tags:
NEET exam results 2026, NEET aspirant suicide, Maharashtra news, Ahilyanagar news, Ankita Sangle suicide, Malayalam news, Kerala news
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





