നിപ്പ സംശയം: മന്ത്രിമാര്‍ കോഴിക്കോട്ടേക്ക്; ഉന്നതതല യോഗം അല്‍പ്പസമയത്തിനകം; ജില്ലയില്‍ അതിജാഗ്രത
|
കോഴിക്കോട്: പനി ബാധിച്ചുള്ള അസ്വാഭാവിക മരണം റിപ്പോര്‍ട്ട് ചെയ്തതിനെതുടര്‍ന്ന് ജില്ലയില്‍ ആരോഗ്യ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. സ്വകാര്യ ആശുപത്രിയില്‍ പനി ബാധിച്ച് രണ്ടുപേര്‍ മരിക്കുകയും ഒരാള്‍ സമാന ലക്ഷണങ്ങളോടെ ചികിത്സയിലാവുകയും ചെയ്തതിനെ തുടര്‍ന്നാണ് ജാഗ്രത.
ഒരാള്‍ ഓഗസ്റ്റ് 30നും രണ്ടാമത്തെയാള്‍ തിങ്കളാഴ്ച രാത്രിയോടെയുമാണ് മരിച്ചത്. മരണപ്പെട്ടവരുടെ സാമ്പിളുകള്‍ പൂനെയിലേക്ക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. നിപ ബാധയുണ്ടെന്നാണ് സംശയം. ഉന്നതതല യോഗത്തിനായി ആരോഗ്യമന്ത്രി വീണാ ജോര്‍ജും മന്ത്രി മുഹമ്മദ് റിയാസും കോഴിക്കോടെത്തും. രാവിലെ 10.30ന് ഉന്നതതല യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തും.
ആരോഗ്യവകുപ്പ് ഡയറക്ടറും കോഴിക്കോട്ടേക്കു തിരിച്ചു. രോഗം ബാധിച്ചവരുടെ സമ്പര്‍ക്കപ്പട്ടിക ഉടന്‍ തയാറാക്കാനും തീരുമാനിച്ചു. നഗരത്തിലെ സ്വകാര്യ ആശുപത്രില്‍ മരിച്ച രണ്ടു പേര്‍ക്ക് നിപ്പ സംശയിക്കുന്നതിനെ തുടര്‍ന്നാണ് ഇത്. ശരീര സ്രവങ്ങള്‍ പരിശോധനയ്ക്ക് അയച്ചതിന്റെ ഫലം ഇന്നു ലഭിച്ചതിനു ശേഷമേ നിപ്പയാണോ എന്ന സ്ഥിരീകരണം ലഭിക്കുകയുള്ളു. ആദ്യ രോഗി മരിച്ചത് ഓഗസ്റ്റ് മുപ്പതിനാണ്. അടുത്ത ആള്‍ ഇന്നലെയും ആദ്യരോഗി മരിച്ചപ്പോള്‍ സാംപിള്‍ നിപ്പ പരിശോധനയ്ക്ക് അയച്ചിരുന്നില്ല. നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ച രണ്ട് പേര്‍ക്കും നിപ്പ ലക്ഷണങ്ങള്‍ ഉണ്ടായതാണ് പരിശോധനയ്ക്ക് കാരണം. ഇവരിലൊരാളുടെ മൂന്നു ബന്ധുക്കളും ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരില്‍ ഒന്‍പത് വയസ്സുള്ള കുട്ടിയുടെ നില ഗുരുതരമാണ്.





