കാംപസ് ഫ്രണ്ട് മുൻ നേതാവായ കുറ്റിപ്പുറം ബഡ്സ് സ്പെഷ്യൽ സ്കൂൾ അധ്യാപകനെ പിരിച്ചു വിടണമെന്ന മലപ്പുറം ജില്ലാ കലക്ടറുടെ നിർദേശത്തിൽ കൂടുതൽ വ്യക്ത തേടാനും കേസ് സംബന്ധിച്ച വിശദാംശങ്ങൾ ശേഖരിച്ച ശേഷം തുടർ നടപടികൾ എടുക്കാനും കുറ്റിപ്പുറം ഗ്രാമ പഞ്ചായത്ത് ഭരണ സമിതി തീരുമാനിച്ചു. നിരോധിത സംഘടനയുടെ പ്രവർത്തകനും പരപ്പനങ്ങാടി പോലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയുമായ അധ്യാപകനെ ജോലിയിൽ നിന്ന് ഒഴിവാക്കണം എന്ന ജില്ലാ കലക്ടറുടെ നിർദേശത്തിൽ കൂടുതൽ അന്വേഷണവും മറ്റും നടത്താനും കുറ്റിപ്പുറം ഗ്രാമപ്പഞ്ചായത്ത് ഭരണ സമിതി തീരുമാനിച്ചു.
|
തവനൂര്‍ അയിങ്കലം സ്വദേശിയുമായ തടത്തില്‍ മുജീബ് റഹ്‌മാനെയാണ് കാംപസ് ഫ്രണ്ട മുന്‍ നേതാവാണെന്ന കാരണം ചൂണ്ടിക്കാട്ടി പിരിച്ചുവിടാന്‍ ജില്ലാ കലക്ടര്‍ വിനോദ്കുമാര്‍ കുറ്റിപ്പുറം ഗ്രാമപ്പഞ്ചായത്തിന് നിര്‍ദേശം നല്‍കിയത്. നടപടികള്‍ സ്വീകരിക്കുന്നതിന് മുന്നോടിയായി ഭരണസമിതി യോഗത്തിലെത്തി വിശദീകരണം നല്‍കാന്‍ അധ്യാപകനോട് ഗ്രാമപ്പഞ്ചായത്ത് അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മുജീബ് റഹ്‌മാനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഈ മാസം 12 ാം തിയതിയാണ് ജില്ലാ കലക്ടറുടെ കത്ത് ഗ്രാമപ്പഞ്ചായത്തിന് ലഭിച്ചത്.
മുജീബ് റഹ്‌മാന്‍ ബിജെപി സര്‍ക്കാര്‍ നിരോധിച്ച പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ വിദ്യാര്‍ഥി വിഭാഗമായ കാംപസ് ഫ്രണ്ടിന്റെ മുന്‍ സംസ്ഥാന നേതാവാണെന്നും ഇദ്ദേഹത്തിനെതിരേ പരപ്പനങ്ങാടിയില്‍ കേസുണ്ടെന്നുമുള്ള കാര്യം ചൂണ്ടിക്കാട്ടിയാണ് കലക്ടര്‍ നടപടി ആവശ്യപ്പെട്ടിരിക്കുന്നത്.
കഴിഞ്ഞ ഒന്നര വര്‍ഷത്തോളമായി കുറ്റിപ്പുറം ബഡ്സ് സ്‌കൂളില്‍ അധ്യാപകനായി ജോലി ചെയ്യുന്ന മുജീബ് റഹ്‌മാന്‍ കാംപസ് ഫ്രണ്ടിന്റെ മുന്‍ സംസ്ഥാന സെക്രട്ടറിയായിരുന്നു. കഴിഞ്ഞ എട്ട് വര്‍ഷത്തിലധികമായി സ്പെഷ്യല്‍ അധ്യാപക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മുജീബ് റഹ്‌മാന്‍ 2023 ജനുവരിയിലാണ് കുറ്റിപ്പുറത്ത് എത്തുന്നത്.
ALSO READ: കാംപസ് ഫ്രണ്ട് മുന്‍നേതാവെന്ന കാരണം ചൂണ്ടിക്കാട്ടി അധ്യാപകനെ പിരിച്ചുവിടാന്‍ കലക്ടറുടെ ഉത്തരവ്





